മുംബൈയിൽ നിന്നുള്ള ട്രെയിൻ ഉച്ചയ്ക്ക് കണ്ണൂരിലെത്തും; അറിയിപ്പ് ലഭിച്ചത് അവസാനനമിഷം; പരിശോധനാ സംവിധാനമായില്ല

By Web TeamFirst Published May 23, 2020, 11:58 AM IST
Highlights

കോൺ​ഗ്രസിന്റെ അഭ്യർത്ഥനയെത്തുടർന്ന് മഹാരാഷ്ട്ര സർക്കാരാണ് ട്രെയിൻ ഏർപ്പാടാക്കിയത്. ഉച്ചക്ക് ഒരു മണിയോടെ ട്രെയിൻ കണ്ണൂരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഇന്ന് രാവിലെ 11 മണിയോടെയാണ് ഔദ്യോഗികമായി വിവരം ലഭിച്ചത്.

കണ്ണൂർ: മുംബൈയിൽ നിന്ന് കണ്ണൂരിലെത്തുന്ന ട്രെയിനിലെ യാത്രക്കാരെ പരിശോധിക്കാൻ ആവശ്യത്തിന് സംവിധാനങ്ങളില്ലെന്ന് ആക്ഷേപം. ഇന്ന്  ഉച്ചയ്ക്കാണ് ട്രെയിൻ എത്തുക. എന്നാൽ, ട്രെയിൻ കണ്ണൂരിലെത്തുന്നതു സംബന്ധിച്ച് അറിയിപ്പ് കിട്ടിയത്  വൈകിയാണെന്നും പരിശോധനക്ക് സംവിധാനം ഏർപ്പെടുത്തുമെന്നും ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. കോൺ​ഗ്രസിന്റെ അഭ്യർത്ഥനയെത്തുടർന്ന് മഹാരാഷ്ട്ര സർക്കാരാണ് ട്രെയിൻ ഏർപ്പാടാക്കിയത്.

ഉച്ചക്ക് ഒരു മണിയോടെ ട്രെയിൻ കണ്ണൂരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  300 യാത്രക്കാരാണ് ട്രെയിനില് വന്നിറങ്ങുക. ഇന്ന് രാവിലെ 11 മണിയോടെയാണ് ഔദ്യോഗികമായി വിവരം ലഭിച്ചത്. ആരോഗ്യ പരിശോധനക്കും മറ്റും ഉള്ള ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം, മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അയക്കാനുള്ള ഗുജറാത്ത് സർക്കാരിന്‍റെ ശ്രമം കേരളത്തിന്‍റെ നിർദ്ദേശത്തെ തുടർന്ന് പിന്നെയും നീട്ടി. രാജ്കോട്ടിൽ നിന്ന് ഇന്ന് രാത്രി പുറപ്പെടേണ്ട ട്രെയിനാണ് കേരളസർക്കാരിന്‍റെ ഔദ്യോഗികമായ അഭ്യർഥന മാനിച്ച് യാത്ര നീട്ടി വച്ചത്. ക്വാറന്‍റീൻ സൗകര്യങ്ങളടക്കം ഒരുക്കുന്നതിൽ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് കേരളം എതിർപ്പറിയിച്ചതെന്ന് ഗുജറാത്തിലെ നോഡൽ ഓഫീസർ ഭാരതി ഐഎഎസ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

നിലവിലെ കേന്ദ്രനിർദ്ദേശപ്രകാരം കേരളത്തിന്‍റെ അനുമതി ഇല്ലാതെ തന്നെ ഗുജറാത്തിന് കേരളത്തിലേക്ക് ട്രെയിൻ അയയ്ക്കാം. എന്നാൽ കേരളത്തിന്‍റെ അഭ്യർഥനമാനിക്കാനാണ് ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച അഹമ്മദാബാദിൽ നിന്നും സമാന രീതിയിൽ കേരളത്തിന്‍റെ എതിർപ്പ് കാരണം ട്രെയിൻ യാത്ര മുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
 

click me!