
എറണാകുളം: ചെന്നൈ - ആലപ്പി എക്സ്പ്രസ് 13 മണിക്കൂർ വൈകിയത് മൂലം യാത്രക്കാരന് ഉണ്ടായ അസൗകര്യത്തിന് ദക്ഷിണ റെയിൽവേ അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.കോടതി ചെലവായി പതിനായിരം രൂപ വേറെയും നൽകണമെന്നും ഉത്തരവില്‍ പറയുന്നു.ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരായ കാർത്തിക് മോഹൻ നൽകിയ ഹർജിയിലാണ് നടപടി.
ചെന്നൈയിൽ നടന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കുന്നതിന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മാത്രമാണ് ട്രെയിൻ 13 മണിക്കൂർ വൈകും എന്ന അറിയിപ്പ് റെയിൽവേയിൽ നിന്നും ലഭിക്കുന്നത്. എന്നാൽ യാത്രയുടെ ഉദ്ദേശം മുൻകൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ്, കരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയാതിരുന്നതെന്നുമായിരുന്നു റെയിൽവേയുടെ വാദം. ഇത് പൂർണമായും തള്ളിയ കമ്മിഷൻ, ചെന്നൈ ഡിവിഷനിലെ ആരക്കുന്നത്ത് റെയിൽവേ യാർഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് മൂലമാണ് ട്രെയിൻ വൈകിയത് എന്നും, ഇത് നേരത്തെ അറിവുണ്ടായിരുന്നിട്ടും യാത്രക്കാർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകുന്നതിലും സൗകര്യങ്ങൾ ഒരുക്കുന്നതിലും റെയിൽവേ അധികൃതർ പരാജയപ്പെട്ടതായും കണ്ടെത്തി.