
തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ രണ്ട് പേർക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമാമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. കേരളം പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ല.പക്ഷെ പൊതുവായ ആശങ്ക ഉയർന്നിട്ടുണ്ട്. കുട്ടികളെ കൂടി ബൈക്കിൽ അനുവദിക്കണം എന്നാണാവശ്യം. ഇത് സംബന്ധിച്ച് കേന്ദ്ര നിയമത്തിലാണ് മാറ്റം വരേണ്ടത്. ഇളവ് വേണം എന്ന ആവശ്യം കേരളം കേന്ദ്രത്തോട് ഉന്നയിക്കും. നിയമ ഭേദഗതി ആവശ്യപ്പെടാനുള്ള സാഹചര്യം പരിശോധിക്കും .വ്യക്തത വരുത്തേണ്ടത് കേന്ദ്രമാണ്. കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുന്നത് ചർച്ച ചെയ്യാനായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എ ഐ ക്യാമറ വിജിലൻസ് അന്വേഷണം സംബന്ധിച്ച ഫയല്‍ തന്‍റെ മുന്നിൽ വരുന്നത് 2022 ഡിസംബറിലാണ്. മുൻ ജോയിന്റ് ട്രാൻസ്‌പോർട് കമ്മീഷണർക്കെതിരെയുള്ള പരാതിയാണ് ലഭിച്ചത്. ആറു ആക്ഷേപങ്ങളാണ് ഉദ്യോഗസ്ഥന് എതിരെ ലഭിച്ചത്.വിജിലൻസ് അന്വേഷണത്തിന് ഗതാഗത വകുപ്പ് ശുപാർശ ചെയ്തതാണ്. പരാതി വന്നത് കൊണ്ടു ഒരു പദ്ധതി നിർത്തി വെയ്ക്കാൻ കഴിയില്ല. പരാതികളിൽ നടന്നത് ത്വരിത അന്വേഷണം ആണ്. ഇപ്പോൾ നടക്കുന്നത് പ്രാഥമിക അന്വേഷണം. എ ഐ വാർണിങ് നോട്ടീസ് അയക്കുന്നത് സംബന്ധിച്ച് ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്..സാമ്പത്തിക കാര്യത്തിലാണ് പ്രശ്നം. ഗതാഗത കമ്മീഷണർ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.