ഗോത്രകലകൾക്കും വിദ്യാർത്ഥികൾക്കും ഇന്നും അന്യമോ കലയുടെ മഹോത്സവം?

By Web TeamFirst Published Jan 7, 2023, 6:32 PM IST
Highlights

ഇന്നും ഗോത്രവിദ്യാർത്ഥികളും ഗോത്രകലകളും കലോത്സവ വേദികളിൽ നിന്നും അകലെയാണ്. ഗോത്രവിഭാഗത്തിൽ നിന്നുമുള്ള വളരെ ചുരുക്കം ചിലരാണ് ഇന്ന് കലോത്സവ വേദികളിലെത്തുന്നത്.

അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവത്തിന് കോഴിക്കോട് വേദിയായപ്പോൾ ഇന്നും ആ വേദികൾ ഏറെക്കുറെ അന്യമായി നിൽക്കുന്ന വിഭാഗമാണ് ഗോത്ര വിഭാഗം. സബ്ജില്ലകളിലും ജില്ലകളിലും മികച്ച പ്രകടനം കാഴ്ച വച്ചാൽ കൂടിയും അവരിൽ പലർക്കും അതിന് മുകളിലേക്ക് വരാൻ സാധിക്കാറില്ല. 

ഗോത്രവിഭാഗത്തിൽ നിന്നും ശാസ്ത്രീയനൃത്തത്തിൽ ഇത്രയും വർഷങ്ങൾക്കിടയിൽ ആദ്യമായി ഒരു വിദ്യാർത്ഥിനി പങ്കെടുത്ത വർഷമാണിത്. അതും കോടതിവിധിയിലൂടെ. കൽപ്പറ്റയിൽ നിന്നുമുള്ള അമയ എം കൃഷ്ണൻ. മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും അമയ മത്സരിച്ചു. 

'ഉണ്ടായിരുന്ന രണ്ട് പശുവിനെ വിറ്റിട്ടാണ് വന്നത്, സങ്കടമില്ല, എല്ലാം മകളുടെ സ്വപ്നങ്ങൾക്ക് വേണ്ടി...'

'ഗോത്രവിഭാഗത്തിൽ പെടുന്ന അനേകം വിദ്യാർത്ഥികൾക്ക് കഴിവും ആഗ്രഹവുമുണ്ട്. സബ്ജില്ലാ, ജില്ലാ മത്സരങ്ങളിൽ തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കുട്ടികളാണവർ. എന്നാൽ, സാമ്പത്തികവും സാമൂഹികവുമായ അവസ്ഥ കാരണം അവരിൽ പലർക്കും മുന്നോട്ട് പോകാൻ സാധിക്കുന്നില്ല. എവിടെയെങ്കിലും നല്ല പ്രകടനം കാഴ്ച വച്ചാൽ അവർക്ക് ട്രോഫി കിട്ടും. ആ ട്രോഫി വയ്ക്കാനുള്ള ഇടം പോലും അവരുടെ വീടുകളിലില്ല എന്ന് അറിയുമോ? പിന്നെങ്ങനെ അവർ സ്വപ്നങ്ങൾക്ക് പിന്നാലെ പോകും?' ചോദിക്കുന്നത് അമയയുടെ പിതാവായ നാടോടിനൃത്തം അധ്യാപകൻ കൂടിയായ ഉണ്ണികൃഷ്ണൻ. 

അതുപോലെ തന്നെ ഇത്രയധികം ഇനങ്ങളുള്ള കലോത്സവവേദിയിൽ ഗോത്രവിഭാഗത്തിന്റേതായി ഒരു മത്സരയിനം പോലും ഇല്ല എന്നതും കാലങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്ന കാര്യമാണ്. ഇരുന്നൂറിലധികം മത്സരങ്ങൾ നടക്കുന്ന കലോത്സവ വേദി. അറബിസാഹിത്യോത്സവവും സംസ്കൃതോത്സവവും ഉണ്ട്. എന്നാൽ, അനവധി കലകളുള്ള ഗോത്രവിഭാഗത്തിന്റെ കലകൾ ഇന്നും വേദിയിൽ പ്രവേശിച്ചിട്ടില്ല. 

സഹലയും അപ്പുവും വേദിയിൽ നിറഞ്ഞാടി: ഇത് വാപ്പിക്കുള്ള സ്നേഹസമ്മാനം

2015 -ൽ മന്ത്രിയായിരുന്ന പികെ അബ്ദുറബ്ബ് കലോത്സവത്തിന് ഗോത്രകലകൾ കൂടി ഉൾപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും അതുമുണ്ടായില്ല. ഇന്നും ഗോത്രവിദ്യാർത്ഥികളും ഗോത്രകലകളും കലോത്സവ വേദികളിൽ നിന്നും അകലെയാണ്. ഗോത്രവിഭാഗത്തിൽ നിന്നുമുള്ള വളരെ ചുരുക്കം ചിലരാണ് ഇന്ന് കലോത്സവ വേദികളിലെത്തുന്നത്. ചില റെസിഡൻഷ്യൽ സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളും മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. 

കഴിഞ്ഞ ദിവസം നടന്ന ഹൈസ്കൂൾ വിഭാഗത്തിന്റെ നാടകമത്സരത്തിൽ പത്തനംതിട്ട ജില്ലയിലെ റെസിഡൻഷ്യൽ സ്കൂളുകളിൽ നിന്നും പങ്കെടുക്കാൻ വിദ്യാർത്ഥികൾ എത്തിയിരുന്നു. എങ്കിലും സജീവമായ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഇന്നും കുറവാണ് എന്ന് പറയേണ്ടി വരും. 

click me!