
തിരുവനന്തപുരം: തിരുവനന്തപുരം കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഫാനുമായുള്ള ഫർസാനയുടെ സൗഹൃദം അച്ഛൻ സുനിലിന് അറിയില്ലായിരുന്നുവെന്ന് അച്ഛന്റെ സുഹൃത്തുക്കൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിൽക്കുമ്പോഴാണ് മകൾ വീട്ടിൽ നിന്ന് പോയിട്ട് തിരികെ വന്നില്ലെന്ന് വിവരം സുനിൽ അറിയുന്നത്. സമീപത്തെ വീട്ടിൽ ട്യൂഷൻ എടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് വൈകിട്ട് മൂന്നരയോടു കൂടി ഫർസാന വീട്ടിൽ നിന്ന് ഇറങ്ങിയത്. അച്ഛൻ സുനിലിന്റെ സ്ഥലം ചിറയിൻകീഴ് ആണ്. അമ്മ ഷീജയുടെ സ്വദേശം വെഞ്ഞാറമൂടാണ്. വെഞ്ഞാറമൂട്ടിൽ അലൂമിനിയം ഫാബ്രിക്കേഷൻ കട നടത്തുകയാണ് സുനിൽ. ആറുവർഷം മുമ്പാണ് കുടുംബം ഇവിടെ താമസം തുടങ്ങിയത്. അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ എംഎസ്സി വിദ്യാർത്ഥിനിയാണ് മരിച്ച ഫർസാന. ഫർസാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് മുക്കുന്നൂരിലെ വീട്ടിലെത്തിക്കും. കബറടക്കം ചിറയിൻകീഴ് കാട്ടുമുറാക്കൽ പള്ളി കബർസ്ഥാനിൽ നടക്കും.
കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകൾ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 6 മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങളാണ് പ്രതി നടത്തിയത്. ഇന്നലെ രാവിലെ ഉമ്മയെയാണ് പ്രതി അഫാൻ ആദ്യം ആക്രമിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു ആദ്യ ആക്രമണം. ഉമ്മയോട് അഫാൻ പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനാൽ ആക്രമിച്ചു. 1.15 മുത്തശ്ശി സൽമ ബീവിയെ ആക്രമിച്ചു. ഇവരിൽ നിന്നും സ്വർണ്ണം കവർന്നു. സ്വർണവുമായി വെഞ്ഞാറമൂട് എത്തിയപ്പോൾ ലത്തീഫ് ഫോണിൽ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കിയെന്ന് സംശയിച്ച് അദ്ദേഹത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചു. അവിടെ വെച്ച് ലത്തീഫിന്റെ ഭാര്യ ഷാഹിദയെയും ആക്രമിച്ചു. തലക്ക് പിന്നിൽ അടിയേറ്റ നിലയിലാണ് ഇരുവരുടെയും മൃതദേഹം. ചുറ്റിക കൊണ്ട് തലക്ക് പിറകിൽ അടിച്ചാണ് രണ്ട് പേരെയും കൊലപ്പെടുത്തിയത്.
4 മണിയോടെ കാമുകിയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. അവസാനം വീട്ടിൽ വെച്ച് സഹോദരൻ അഫ്സാനെയും കൊന്നു. അനുജൻ പരീക്ഷ കഴിഞ്ഞെത്തി ഉമ്മയെ അന്വേഷിച്ചു. ഈ ഘട്ടത്തിൽ അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടിൽ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് സ്റ്റേഷനിൽ പോയി കീഴടങ്ങിയതെന്നും പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam