പാലക്കാട്: പാലക്കാട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ആശുപത്രി വിട്ടു. ഇവരുടെ തുടർച്ചയായ മൂന്ന് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. മാർച്ച് 27ന് രോഗം സ്ഥിരീകരിച്ച ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി, ഈമാസം നാലിന് രോഗം സ്ഥിരീകരിച്ച കാവിൽപ്പാട് സ്വദേശി എന്നിവരാണ് ആശുപത്രി വിട്ടത്. ഇവരുടെ പ്രഥമ സമ്പർക്ക പട്ടികയിൽ ആർക്കും രോഗബാധ കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇനി രണ്ടുപേർമാത്രമാണ് കൊവിഡ് ബാധിച്ച് പാലക്കാട് ചികിത്സയിലുളളത്.
കൊവിഡ് ബാധിച്ച് കൊല്ലത്ത് ചികിത്സയിലായിരുന്ന മൂന്നുപേര്‍ രോഗമുക്തരായി. ഇതില്‍ ഗര്‍ഭിണിയായ ഒരു യുവതിയും ഉള്‍പ്പെടുന്നു. ഖത്തറിൽ നിന്ന് എത്തിയ ഇട്ടിവ സ്വദേശിനിയും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ഓയൂർ സ്വദേശിയുമാണ് രോഗ മുക്തരായത്. ഇനി അഞ്ചു പേരാണ് കൊല്ലത്ത് ചികിത്സയിലുള്ളത്.
അതേസമയം കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിൽ ആരോഗ്യ വകുപ്പ് നടത്തുന്ന സമഗ്ര സാമൂഹിക സർവേക്ക് തുടക്കമായി. രോഗം ഏറ്റവും കൂടുതൽ പടർന്ന ആറു പഞ്ചായത്തുകളിലും രണ്ട് മുൻസിപ്പാലിറ്റികളിലെയും മുഴുവൻ വീടുകളിലും കയറിയാണ് വിവരശേഖരണം നടത്തുന്നത്. കൊവിഡ് ലക്ഷണങ്ങളുള്ളവരെ കണ്ടെത്തി സമൂഹ വ്യാപനം തടയുകയാണ് ലക്ഷ്യം.