പന്തളം രാജകുടുംബാംഗമെന്നും, അമേരിക്കൻ സൈന്യത്തിന് ആയുധം നൽകുന്നുവെന്നും പറഞ്ഞ് തട്ടിപ്പ്; രണ്ടു പേർ പിടിയിൽ

By Web TeamFirst Published Apr 17, 2021, 7:59 PM IST
Highlights

കോയമ്പത്തൂരിൽ വെസ്റ്റ് ലൈൻ ഹൈടെക് ഇന്ത്യ എന്ന പേരിൽ ഐടി സ്ഥാപനം നടത്തിയിരുന്നവരാണ് സന്തോഷും ഗോപകുമാറും

കൊച്ചി: പന്തളം രാജ കുടുംബാംഗമെന്നും കുവൈറ്റിൽ അമേരിക്കൻ സേനക്ക് ആയുധങ്ങൾ നൽകുന്ന ആളെന്നും പറഞ്ഞു വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടു പേർ പിടിയിൽ. കൊച്ചി സിറ്റി പൊലീസാണ് പന്തളം സ്വദേശി സന്തോഷ് കരുണാകരൻ, എറണാകുളം എരൂർ സ്വദേശി ഗോപകുമാർ എന്നിവരെ പിടികൂടിയത്.

കോയമ്പത്തൂരിൽ വെസ്റ്റ് ലൈൻ ഹൈടെക് ഇന്ത്യ എന്ന പേരിൽ ഐടി സ്ഥാപനം നടത്തിയിരുന്നവരാണ് സന്തോഷും ഗോപകുമാറും. കടവന്ത്രയിലെ ഓയെസ് ബിസിനസ് സൊല്യൂഷൻസ് എന്ന സ്ഥാപന ഉടമയെയാണ് ഇവർ കബളിപ്പിച്ചത്. സ്ഥാപനങ്ങളുടെ പ്രവർത്തനം കമ്പ്യൂട്ടർവത്ക്കരിക്കാൻ ഉപയോഗിക്കുന്ന 26 കോടി രൂപ വിലവരുന്ന സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡാണ് ഇവർ തട്ടിയെടുത്തത്. 15,000 രൂപ മാത്രാണ് ഇവർ ഇതിനായി നൽകിയത്. 

സോഫ്റ്റ്‌വെയർ വാങ്ങുന്നതിനായി ഇരു കൂട്ടരും തമ്മിൽ കരാർ ഒപ്പിട്ടിരുന്നു. തുടർന്ന് സന്തോഷും ഗോപകുമാറും നടത്തുന്ന കമ്പനിയുമായി പരാതിക്കാരൻറെ കമ്പനി ലയിപ്പിക്കാൻ തീരുമാനിച്ചു. ഒന്നിച്ചു പ്രവർത്തിക്കുന്നതിനിടെ സോഫ്റ്റ്‌വെയറിൻറെ സോഴ്സ്കോഡ് ഇവർ തട്ടിയെടുത്തു. വിദേശത്തു നിന്നും പണം ലഭിക്കാൻ ഹാജരാക്കണം എന്ന് വിശ്വസിപ്പിച്ച് പ്രതിഫലം സംബന്ധിച്ച് ഒപ്പിട്ട കരാറും കൈക്കലാക്കി. പരാതിക്കാരന്റെ കമ്പനിയിൽ ജോലി ചെയ്തിരുന്ന 20ഓളം  ജീവനക്കാർക്ക്  ആറു മാസത്തെ ശമ്പളവും നൻകാനുണ്ട്.

പന്തളം കൊട്ടാരത്തിൻറെ കൈവശം നീലഗിരിയിലുള്ള 2500 ഏക്കർ സ്ഥലം വാങ്ങി കൃഷി ചെയ്യാം എന്നു വിശ്വസിപ്പിച്ച് ഒഡീഷ ഭുവനേശ്വർ സ്വദേശി അജിത് മഹാപത്രയെ കബളിപ്പിച്ച് ആറ് കോടി രൂപ ഇവർ തട്ടിയെടുത്തിരുന്നു. ഈ കേസിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം ഇൻഫോ പാർക്ക് പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് ഇവരെ അറസ്റ്റു ചെയ്തത്.

click me!