
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ രണ്ട് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഇടവ സ്വദേശി ചന്ദ്രൻ പിള്ള (69), ആന്ധ്ര സ്വദേശി സഞ്ജീവ് (65) എന്നിവരാണ് മരിച്ചത്. ചന്ദ്രൻ പിള്ള വൈകിട്ട് നാലരയോടെ അപ്പാച്ചി മേടിന് സമീപവും സഞ്ജീവ് അഞ്ചു മണിയോടെ നീലിമല ഭാഗത്ത് വെച്ചുമാണ് കുഴഞ്ഞു വീണത്.
ശബരിമലയിൽ വൻ ഭക്തജന തിരക്ക്
പമ്പ: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കൂടിയതോടെ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ദേവസ്വം ബോർഡ്. വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർക്ക് അനുവദിക്കപ്പെട്ട സമയത്ത് തന്നെ ദർശനം ഉറപ്പാക്കും. പരമ്പരാഗത കാനനപാതകൾ വഴിയും തീർത്ഥാടകരെ കടത്തിവിട്ട് തുടങ്ങി
വൃശ്ചികപുലരിയിൽ ഭക്തജനങ്ങളാൽ നിറഞ്ഞു കവിഞ്ഞു സന്നിധാനം. പുലർച്ചെ മൂന്നുമണിക്ക് നട തുറന്നപ്പോൾ തന്നെ സോപാനം മുതൽ വലിയ നടപ്പന്തൽ വരെ നീണ്ട നിരയായിരുന്നു. രണ്ടു കൊല്ലം മുമ്പ് നഷ്ടപ്പെട്ട തീർത്ഥാടന നാളിലെ കാഴ്ചകളെല്ലാം വീണ്ടും പഴയപടി. പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി ആളിക്കത്തി.
ശബരിമലയിലെ പുതിയ മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് രാവിലെ ശ്രീകോവിൽ തുറന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും പ്രസിഡന്റ് കെ അനന്തഗോപനം പുലർച്ചെ മൂന്നുമണിക്ക് തന്നെ ദർശനത്തിന് എത്തി. മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഇതുവരെയുള്ള സ്ഥിതിഗതികൾ വിലയിരുത്തി
നിലക്കലും പമ്പയിലും തീർത്ഥാടകരുടെ എണ്ണത്തിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് പരാതിയുണ്ട്. എല്ലാം അതിവേഗത്തിൽ പരിഹരിക്കും എന്നാണ് മന്ത്രിയുടെ ഉറപ്പ്. എരുമേലിയിൽ നിന്ന് അഴുത പടിയും പുല്ലുമേട് സത്രം വഴിയുള്ള കാനനപാതകളിലും തീർത്ഥാടകരെ രാവിലെ തന്നെ പ്രവേശിപ്പിച്ചു തുടങ്ങി. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് കാനനപാത വഴിയുള്ള പ്രവേശനത്തിന് അനുമതി
ശബരിമലയിൽ ജോലി ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ മെസ് ഫീസ് സർക്കാർ ഏറ്റെടുത്തു. ശബരിമലയിൽ ജോലി ചെയ്യുന്ന പൊലീസുകാരിൽ നിന്നും പ്രതിദിനം 100 രൂപ വീതം പിരിച്ച്മെസ്സ് നടത്താനായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. ഇതിനെതിരെ പൊലീസ് സംഘടനകള്‍ നൽകിയ നിവേദനത്തെ തുടർന്നാണ് മെസ് നടത്തിപ്പിനുള്ള പണം സർക്കാർ അനുവദിച്ചത്. രണ്ടു കോടി 87 ലക്ഷത്തി,32,800 രൂപ സർക്കാർ അനുവദിച്ചത്. ആദ്യ ഘട്ടമായി 50 ലക്ഷം രൂപ കൈമാറുകയും ചെയ്തു. ആഭ്യന്തര സെക്രട്ടറിയുടെ മുൻ ഉത്തരവ് പിൻവലിക്കുകയും ചെയ്തു,
മണ്ഡലകാലത്ത് ആയിരം താത്കാലിക പൊലീസിനെ നിയമിക്കും
പത്തനംതിട്ട: ശബരിമല മണ്ഡലകാലത്ത് ആയിരം താത്കാലിക പോലിസിനെ നിയോഗിക്കും. പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് താത്കാലിക പോലീസ്. 660 രൂപ ദിവസ വേതനത്തില്‍ 60 ദിവസത്തേക്കാണ് വനിതകള്‍ അടക്കമാണ് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ നിയമനം. വിമുക്തഭടന്മാര്‍, വിരമിച്ച പോലീസുകാര്‍, എന്‍.സി.സി. കേഡറ്റ്‌സ് എന്നിവരെയാണ് താത്കാലിക പൊലീസായി നിയമിക്കുക. ഇതു സംബന്ധിച്ചുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാലാണ് തീരുമാനം.