
എറണാകുളം: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്പിയും പൊലീസ് ഉദ്യോഗസ്ഥരും വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പോലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്.
അതേസമയം, പരസ്പരം പഴി ചാരുന്ന നിലപാടാണ് ഡിവൈഎസ്പിയും പൊലീസുകാരും എടുത്തിരിക്കുന്നത്. വിരുന്നിന് കൊണ്ടുപോയത് ഡിവൈഎസ്പിയെന്ന് പൊലീസുകാർ പറയുന്നു. സിനിമാനടനെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് വിരുന്നിന് കൊണ്ടുപോയത്. എന്നാൽ പൊലീസുകാരാണ് തന്നെ വീട്ടിൽ കൊണ്ടുപോയതെന്നാണ് ഡിവൈഎസ്പി എംജി സാബുവിന്റെ മൊഴി. സംഭവത്തിൽ പൊലീസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
വീട്ടിൽ റെയ്ഡ് സ്ഥിരീകരിച്ച് ഗുണ്ടാനേതാവ് തമ്മനം ഫൈസലും രംഗത്തെത്തി. പൊലീസ് സംഘം വീട്ടിലെത്തിയിരുന്നുവെന്ന് പറഞ്ഞ ഫൈസൽ ഡിവൈഎസ്പി എംജി സാബു വീട്ടിലെ വിരുന്നിൽ പങ്കെടുത്ത കാര്യം ഓർമ്മയില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. താനുമായി തെറ്റിയ ചിലരാണ് ഇപ്പോൾ ചതിക്കുന്നതെന്നും ഫൈസൽ പറഞ്ഞു. അതേ സമയം ഈ മാസം 31 നാണ് ഡിവൈഎസ്പി സാബു സർവ്വീസിൽ നിന്ന് വിരമിക്കാനിരുന്നത്. ഇദ്ദേഹത്തിന് നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. പരിപാടിക്കായി തയ്യാറാക്കിയിരുന്ന പന്തലും ഓഫീസിന് മുന്നിൽ നിന്ന് അഴിച്ചു മാറ്റി.
നാട്ടില്‍ അടുത്തിടെ ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ ആഗ് എന്ന് പേരിട്ട് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തുടനീളമുള്ള ഗുണ്ടാലിസ്റ്റില്‍ പെട്ടവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് തമ്മനം ഫൈസലിന്‍റെ വീട്ടിലും പൊലീസ് പരിശോധനക്കെത്തിയത്. ഈ വീട് കുറച്ചുദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് വീട്ടില്‍ പൊലീസ് ജീപ്പ് എത്തിയതായി ഉദ്യോഗസ്ഥര്‍ അറിയുന്നത്. ഡിവൈഎസ്പിയും രണ്ട് പൊലീസുകാരും ഒരു പൊലീസ് ഡ്രൈവറുമാണ് വീട്ടിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam