
തിരുവനന്തപുരം: പുതുവർഷപുലരിയിൽ തിരുവനന്തപുരം തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ച സംഭവം മത്സരയോട്ടത്തിനിടെയെന്ന് പൊലീസ്. അപകടത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. കഴക്കൂട്ടം കാരോട് ബൈപ്പാസിൽ മത്സരയോട്ടത്തെക്കുറിച്ച് വ്യാപകപരാതി ഉയരുന്നതിനിടെ വീണ്ടും അപകടത്തിൽ രണ്ട് ജീവൻ പൊലിഞ്ഞത്. തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകൾ കല്ലൂമൂട് പാലത്തിൽ വച്ച് പരസ്പരം തട്ടിയാണ് അപകടമുണ്ടായത്. പാച്ചല്ലൂർ സ്വദേശി സെയ്ദലി, ജഗതി സ്വദേശി ഷിബിൻ എന്നിവരാണ് മരിച്ചത്. പുതുവത്സരാഘോഷം കഴിഞ്ഞ് തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കള്‍ മത്സരയോട്ടം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മുന്നില്‍ ബൈക്കില്‍ പോയിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യത്തിലാണ് രണ്ട് ബൈക്കുകള്‍ പരസ്പരം തട്ടി സൈഡ് വാളില്‍ ഇടിച്ച് മറിയുന്നതിന്‍റെ ദൃശ്യങ്ങളുള്ളത്. അപകടകരമായ വേഗതയിലാണ് ബൈക്കുകള്‍ സഞ്ചരിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്.
ഇതിനിടെ, പുതുവത്സരാഘോഷത്തിനിടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ അപകടങ്ങളുണ്ടായി. കോഴിക്കോട് കടപ്പുറത്തെ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ട്രെയിന്‍ ഇടിച്ച് മരിച്ചു. പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങിയ വിദ്യാർത്ഥി കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദിൽ ഫർഹാൻ ആണ് ട്രെയിന്‍ തട്ടി മരിച്ചത്. വെളുപ്പിന് ഒരു മണിക്ക് വെള്ളയിൽ റെയിൽവേസ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേൽപ്പാലത്തിന് താഴെയുള്ള ട്രാക്കിലാണ് അപകടം. കൂട്ടുകാർക്കൊപ്പം ബീച്ചിൽ പുതുവത്സരം ആഘോഷിക്കാനായി എത്തിയതായിരുന്നു ഫര്‍ഹാന്‍. മെയിൻ റോഡുകളിൽ ബ്ലോക്ക് ആയിരുന്നതിനാൽ ഇടവഴിയിലൂടെ പോകവേയാണ് അപകടം.
ഒറ്റപ്പാലം ലക്കിടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്കേറ്റു. മുളഞ്ഞൂർ സ്വദേശി അഭിലാഷിനാണ് പരിക്ക് പറ്റിയത്. രാവിലെ 7 മണിയോടെ ലക്കിടി പാതക്കടവിന് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ലോറിക്കിടയിലേക്ക് പോയി. വയനാട്ടിൽ മൂന്ന് ചെറിയ അപകടങ്ങൾ ഉണ്ടായി. വയനാട് മീനങ്ങാടി കുട്ടിരായിൻ പാലത്തിൽ നിന്ന് കാർ നിയന്ത്രണം വിട്ടു. പിണങ്ങോട് ആറാം മൈൽ റോഡിൽ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു. മുട്ടിൽ കുട്ടമംഗലത്ത് മറ്റൊരു കാർ പോസ്റ്റിൽ ഇടിച്ചു. അപ്കടങ്ങളിൽ ആർക്കും ഗുരുതര പരിക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam