
വയനാട്: ബജറ്റില്‍ മെഡിക്കല്‍ കോളേജിനുവേണ്ടി 300 കോടിരൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതേ ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ വയനാട്ടില്‍ സജീവമാണ്. മെഡിക്കല്‍ കോളേജ് എവിടെയെന്ന് പോലും തീരുമാനിക്കാതെ തുക വകയിരുത്തിയത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നാണ് യുഡിഎഫിന്‍റെയും ബിജെപിയുടെയും വാദം.
2022 ആദ്യത്തോടെ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജ്, കോളേജിനായി കിഫ്ബി വഴി 300 കോടി, കോളേജില്‍ അരിവാള്‍ രോഗികളുടെ ആരോഗ്യപഠനത്തിനായി പ്രത്യേക വിഭാഗം ഇതോക്കെയാണ് ഇത്തവണത്തെ ബജറ്റിലുള്ള വാഗ്ദാനങ്ങള്‍. പക്ഷെ മെഡിക്കല്‍ കോളേജ് ജില്ലിയില്‍ എവിടെ തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നില്‍ വോട്ട് ലക്ഷ്യമാക്കിയുള്ള ഇടത് വാഗ്ദാനം മാത്രമെന്നാണ് യുഡിഎഫിന്‍റെയും ബിജെപ്പിയുടെയും ആരോപണം. സിപിഎമ്മിലെ ഗ്രൂപ്പുവഴക്കാണ് മെഡിക്കല്‍ കോളേജ് എവിടെയെന്ന് തീരുമാനിക്കുന്നതിന് തടസമെന്ന് കോണ‍്ഗ്രസ് ആരോപിക്കുന്നു.
എന്നാല്‍ ബജറ്റില്‍ പണം വകയിരുത്തിയത് മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള ലക്ഷ്യത്തോടെ തന്നെയെന്നാണ് ഇടതുമുന്നണിയുടെ മറുവാദം.
മുന്‍സര്‍ക്കാരും ഭൂമി കണ്ടെത്താതെ പണം വകയിരുത്തിയിട്ടുണ്ടെന്ന മറുപ്രചരണം നടത്തിയാണ് ഇടതുമുന്നണി ഇതിനെ പ്രതിരോധിക്കുന്നത്. അതേസമയം മൂന്നു ദിവസത്തിനുള്ളില്‍ വയനാട്ടിലെവിടെ മെഡിക്കല്‍ കോളേജ് തുടങ്ങുമെന്ന് തീരുമാനമാകുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam