Latest Videos

ദേശീയപാതാ വികസനം വൈകാനും കേരളത്തിന് പണം ചെലവാകാനും കാരണം യുഡിഎഫും ബിജെപിയും: മുഖ്യമന്ത്രി

By Web TeamFirst Published Jul 26, 2022, 6:46 PM IST
Highlights

സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ കേരളത്തിൽ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് എൻ എച്ച് എ ഐ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ഇവിടെ ഒന്നും നടന്നില്ല

തിരുവനന്തപുരം:  ദേശീയ പാതാ വികസനത്തിൽ വലിയ മാറ്റമുണ്ടാക്കിയത് കഴിഞ്ഞ ആറ് വർഷത്തിനിടയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് ചില പുതിയ അവകാശികൾ വരുന്നുണ്ട്. കേരളത്തിലെ ദേശീയപാതകളുടെ വികസനം അതോറിറ്റിയുടെ പരിധിയിൽ വന്നത് തന്നെ സംസ്ഥാനം ഇടപെട്ടിട്ടാണ്. തിരുവനന്തപുരം ഔട്ട് ഓഫ് റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചത് ദേശീയ പാതാ വികസനത്തിലെ നിർണായക നേട്ടമാണ്.

ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രം മറ്റ് സംസ്ഥാനങ്ങളിൽ ഭൂമി വില നൽകുന്നു. കേരളത്തിൽ ഭൂമിക്ക് ഉയർന്ന വിലയാണെന്ന് പറഞ്ഞ് കേന്ദ്രം പിന്മാറി. 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കുന്ന നിലയായി. അങ്ങിനെയാണ് സംസ്ഥാന സർക്കാർ ദേശീയ പാതാ വികസനം സാധ്യമാക്കിയത്. 1081 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. 1065 ഹെക്ടർ ഏറ്റെടുത്തു. 2020 ഒക്ടോബർ 13 ന് ദേശീയപാതാ 66 ന്റെ ഭാഗമായി 11571 കോടിയുടെ ആറ് പദ്ധതികൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. 21940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് കേരളത്തിൽ തയ്യാറാക്കിയത്. 19898 കോടി രൂപ വിതരണം ചെയ്തു.

ദേശീയ പാതാ 66 ലെ 21 റീച്ചിലെ പണികൾ നടക്കണം. 15 ലെ പണികൾ പുരോഗമിക്കുകയാണ്. ആറ് റീച്ചിൽ നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ദേശീയ പാതാ വികസനത്തിൽ അലംഭാവം കാട്ടി. അന്ന് എൽഡിഎഫ് പ്രതിപക്ഷത്തായിരുന്നു. എന്നാൽ എല്ലാ പിന്തുണയും ഇടതുപക്ഷം വാഗ്ദാനം ചെയ്തിട്ടും സർക്കാരിന്റെ സംഭാവന ശൂന്യമായിരുന്നു. 2010 ഏപ്രിൽ 20 ന് നടന്ന യോഗത്തിൽ ദേശീയ പാതയുടെ വീതി 45 ൽ നിന്ന് 30 മീറ്ററായി കുറയ്ക്കാൻ ധാരണയായിരുന്നു. അത് കേന്ദ്രം നിരാകരിച്ചതോടെയാണ് വീണ്ടും സർവകക്ഷി യോഗം ചേർന്നത്. അതിൽ ദേശീയപാതയുടെ വീതി 45 മീറ്ററായി വീണ്ടും നിശ്ചയിച്ചു. അന്ന് യുഡിഎഫ് ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ കേരളത്തിൽ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് എൻ എച്ച് എ ഐ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ഇവിടെ ഒന്നും നടന്നില്ല. അപ്പോഴാണ് ദേശീയപാതാ അതോറിറ്റി ഓഫീസ് അടച്ച് കേരളം വിട്ടത്. അന്നത്തെ സ്ഥിതി എത്ര ദയനീയമായിരുന്നുവെന്ന് ഓർമ്മിപ്പിക്കാനാണ് ഇത് പറയുന്നത്. ആത്മാർത്ഥമായി പരിശ്രമിച്ചില്ല, അലംഭാവം കാട്ടുകയും യുഡിഎഫ് സർക്കാർ ചെയ്തുവെന്ന് അദ്ദേഹം വിമർശിച്ചു.

ചില നിക്ഷിപ്ത താത്പര്യക്കാർക്ക് മുന്നിൽ യുഡിഎഫ് സർക്കാരിന് മുട്ടുവിറച്ചു. ആകെയുള്ള 645 കിലോമീറ്ററിൽ വെറും 27 കിലോമീറ്റർ നീളമുള്ള തിരുവനന്തപുരം ബൈപ്പാസിന് വേണ്ടി ഭൂമി ഏറ്റെടുത്തതാണ് യുഡിഎഫിന്റെ സംഭാവന. 2016 ൽ അധികാരത്തിലെത്തിയപ്പോൾ ദേശീയപാതാ വികസനം സമയബന്ധിതമായി പൂർത്തിയാക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. സ്ഥലം വിട്ടുനൽകുന്നവർ ദുഖിക്കേണ്ടി വരില്ലെന്നും സർക്കാർ പറഞ്ഞു. നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് ജനങ്ങളെ  ബോധ്യപ്പെടുത്താനായി.

അധികാരമേറ്റ് 20ാം ദിവസം യോഗം വിളിച്ച് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുത്തു. പിന്നീട് പലപ്പോഴും ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സഹകരിപ്പിച്ച് ചിട്ടയായി ഇടപെടൽ നടത്തി. എല്ലാ മാസവും സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഭൂമി ഏറ്റെടുക്കൽ മുടക്കാൻ അനേകം തടസം വന്നു. സമരങ്ങൾ തുടങ്ങി. മഴവിൽ മുന്നണികൾക്കൊപ്പം കോൺഗ്രസും ബിജെപിയും രംഗത്തിറങ്ങി. വ്യാജകഥകൾ പ്രചരിപ്പിച്ചു. നന്ദിഗ്രാമിലെ മണ്ണ് പൊതിഞ്ഞെടുത്ത് വന്നത് ഒരു കേന്ദ്രമന്ത്രിയായിരുന്നു. കീഴാറ്റൂർ നന്ദിഗ്രാം ആകുമെന്നായിരുന്നു പ്രഖ്യാപനം.

കേരളത്തിലെ ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കാൻ 2018 ൽ അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഹൈവേ മന്ത്രിക്ക് കത്തയച്ചു. നിർമ്മാണം വൈകിപ്പിച്ച് പിന്നീട് കേന്ദ്രത്തിന്റെ ഉത്തരവ് വന്നു. 2019 ജൂണിൽ കേരളത്തിലെ ദേശീയപാതാ വികസനത്തെ ഒന്നാം പരിഗണനാ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുകയായിരുന്നു. അന്നും ചെലവിന്റെ വിഹിതം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം പറഞ്ഞു.

ഭൂമിഏറ്റെടുക്കലിന്റെ 50 ശതമാനം കേരളം ഏറ്റെടുക്കണമെന്ന കേന്ദ്രത്തിന്റെ നിലപാടാണ് പിന്നീട് ചർച്ചയിലൂടെ 25 ശതമാനത്തിലേക്ക് ചുരുക്കിയത്. മറ്റെങ്ങും ഇല്ലാത്ത ഈ സ്ഥിതി കേരളത്തിലുണ്ടായതിന് ഉത്തരവാദി യുഡിഎഫ് സർക്കാരാണ്. പിന്നീട് ഇത് തടസപ്പെടുത്താൻ ശ്രമിച്ച ബിജെപിക്കും ഉത്തരവാദിത്തമുണ്ട്. 5283 കോടി രൂപയാണ് സംസ്ഥാനം ഭൂമി ഏറ്റെടുക്കാൻ ചെലവാക്കിയത്. ഈ തുക കേരളം ചെലവാക്കിയില്ലെങ്കിൽ ദേശീയപാതാ വികസനം അനന്തമായി നീണ്ടുപോയേനെ. ദേശീയ പാതയിൽ 125 കിലോമീറ്റർ ഒരു വർഷത്തിനകം ഗതാഗത യോഗ്യമാക്കും. കഴക്കൂട്ടം ഒരു വർഷത്തിനുള്ളിൽ തുറക്കും. മാഹി, തലശേരി, ഊരാട് പാലം എന്നിവ മാർച്ചിൽ തുറക്കും. സംസ്ഥാനത്തിന്റെ ഗതാഗത പ്രശ്ന പരിഹാരത്തിന് വലിയ മുതൽക്കൂട്ടാകുന്ന നേട്ടങ്ങളാണ് യാഥാർത്ഥ്യമാകുന്നത്. ഇതിനെല്ലാം സഹകരിച്ച ജനങ്ങളുടെ വിജയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!