
മൂന്നാർ: ദേവികുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എഫ്. രാജയ്ക്ക് ജയം. 5233 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 50590 വോട്ടുകള്‍ എഫ്. രാജ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ എൽ.ഡി.എഫിലെ എ. രാജ 45357 വോട്ടുകളും എൻഡിഎയിലെ എസ്. രാജേന്ദ്രൻ 15032 വോട്ടുകളും നേടി. മുൻ സിപിഎം നേതാവ് എസ് രാജേന്ദ്രന്റെ മുന്നണി മാറ്റത്താൽ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നു ദേവികുളം. ആദിവാസി-തോട്ടം തൊഴിലാളി മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എ. രാജ. എങ്കിലും വിജയം യുഡിഎഫിന്റെ എഫ്. രാജയ്ക്കൊപ്പമാണ്.
ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, കാന്തല്ലൂർ, മറയൂർ, മാങ്കുളം, മൂന്നാർ, വട്ടവട, വെള്ളത്തൂവൽ, ദേവികുളം, പള്ളിവാസൽ, ഇടമലക്കുടി എന്നീ പഞ്ചായത്തുകളും; ഉടുമ്പഞ്ചോല താലൂക്കിൽ ബൈസൺ വാലി, ചിന്നക്കനാൽ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ദേവികുളം നിയമസഭാമണ്ഡലം. കഴിഞ്ഞ നാല് പതിറ്റാണ്ടുകളിൽ സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്നു ഈ മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരത്തിനായിരുന്നു മണ്ഡലം സാക്ഷ്യം വഹിച്ചത്. അഡ്വ. എ. രാജയായിരുന്നു ഇടതുകോട്ട കാക്കാനിറങ്ങിയത്. ആദിവാസി-തോട്ടം തൊഴിലാളി മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം 59,049 വോട്ടുകൾ (51.4%) നേടി വിജയിച്ചിരുന്നു. കോൺഗ്രസിന്റെ ഡി. കുമാർ കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും 51,201 വോട്ടുകൾ (44.5%) നേടി രണ്ടാം സ്ഥാനത്തായി.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം ചരിത്രപരമായ ഒരു പോരാട്ടത്തിന് വേദിയായി. മൂന്ന് പ്രധാന മുന്നണികളും 'രാജ' എന്ന് പേരുള്ള സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത് എന്ന സവിശേഷതയുമുണ്ട്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ ട്വിസ്റ്റ് മുൻ സിപിഎം നേതാവ് എസ് രാജേന്ദ്രന്റെ മുന്നണി മാറ്റമായിരുന്നു. എസ് രാജേന്ദ്രൻ ഇപ്രാവശ്യം എൻഡിഎയ്ക്ക് വേണ്ടിയാണ് മത്സരിച്ചത്. മൂന്ന് തവണ സിപിഎം എംഎൽഎയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചയാളാണ് രാജേന്ദ്രൻ.
ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ വികസന പദ്ധതികളാണ് എൽഡിഎഫ് പ്രചരണായുദ്ധമായി മുന്നോട്ടുവച്ചത്. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ പ്രതീക്ഷയിലായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണ് ദേവികുളം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam