
കൊച്ചി : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കൊച്ചി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് ഷിയാസിന് വിജയം. 8188 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് .ഷിയാസ് വിജയിച്ചത്. ജയിച്ച ഷിയാസ് 64318 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി കെജെ മാക്സി 56130 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി സേവിയർ ജൂലപ്പൻ 11854 വോട്ടുകളും നേടി.
ഇത്തവണ യുഡിഎഫിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ കൊണ്ട് വലിയ വാര്‍ത്താ പ്രാധാന്യം നേടിയ മണ്ഡലമാണ് എറണാകുളം ജില്ലയിലെ കൊച്ചി. സിറ്റിങ് സീറ്റിൽ കെ.ജെ മാക്‌സി എൽഡിഎഫിന് വേണ്ടി മത്സരിച്ചപ്പോള്‍ യുഡിഎഫ് ക്യാംപില്‍ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ മുഹമ്മദ് ഷിയാസ് സ്ഥാനാര്‍ഥിയായി. സ്ഥാനാര്‍ഥിയാകും എന്ന് പ്രതീക്ഷിച്ച് പോസ്റ്ററുകള്‍ അടിച്ചിരുന്നു കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസ്. മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിക്കാന്‍ ഷിയാസിനായില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ലത്തീന്‍ സഭയുടെ എതിര്‍പ്പും വലിയ ചര്‍ച്ചയായി. യുഡിഎഫിന്‍റെ പ്രചാരണരംഗത്തും വീഴ്‌ചകള്‍ പ്രകടമായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എറണാകുളം ജില്ലയിലെ ഡിസിസി പ്രസിഡന്‍റ് കൂടിയാണ് ഷിയാസ്.
കേവലം നാല് നിയമസഭാ തെരഞ്ഞെടുപ്പുകൾ മാത്രം കണ്ട മണ്ഡലമാണ് കൊച്ചി. 2008-ൽ രൂപീകരിച്ച മണ്ഡലത്തില്‍ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഡൊമിനിക്ക് പ്രസന്‍റേഷൻ 16,863 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം നേടി. പിന്നീട് 2016-ലും 2021-ലും ഇടതുമുന്നണിക്കായി കെ.ജെ മാക‌്‌സി മണ്ഡലം പിടിച്ചെടുത്തു. ഇടത് വലത് സമവാക്യങ്ങളെ മാറി മാറി വിജയിപ്പിച്ചിരുന്ന മണ്ഡലമാണ് കൊച്ചിയെന്ന് ഇതില്‍ നിന്ന് വ്യക്തം. 2021-ലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാര്‍ഥി കെ.ജെ മാക്സി 14,000 വോട്ടിനാണ് കൊച്ചി നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam