
കോഴിക്കോട്: വമ്പൻ വിജയം നൽകിയിട്ടും കോഴിക്കോട് ജില്ലക്ക് ക്യാബിനറ്റ് പ്രാതിനിധ്യം ഇല്ലാത്തതിൽ പ്രതിഷേധം തുടർന്ന് യുഡിഎഫ് പ്രവർത്തകർ. ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ നേതൃത്വത്തിനെതിരെ കരിങ്കൊടിയും പോസ്റ്ററുകളും പതിച്ചായിരുന്നു പ്രതിഷേധം. ബൽറാമും, ചാണ്ടി ഉമ്മനും, ഷാനിമോൾ ഉസ്മാനും അടക്കം മന്ത്രി സഭയ്ക്ക് പുറത്തായതിൽ സത്യപ്രതിജ്ഞ വേദിയിലും പ്രവർത്തകർ നിരാശ മറച്ചു വച്ചില്ല.
13 സീറ്റിൽ 12 നൽകിയാണ് കോഴിക്കോട് യുഡിഎഫിനൊപ്പം നിന്നത്. കോൺഗ്രസും മുസ്ലിം ലീഗും മത്സരിച്ച മുഴുവൻ സീറ്റിലും വിജയിച്ചു. രണ്ട് മന്ത്രിസ്ഥാനം കിട്ടുമെന്ന് ജില്ലയിലെ യുഡിഎഫ് നേതൃത്വം പ്രതീക്ഷിച്ചതായിരുന്നു. ഒന്നു പോലും പരിഗണിച്ചില്ല എന്നതിലാണ് പ്രവർത്തകരുടെ നിരാശ. വടകര പുറമേരിയിൽ പരസ്യ പ്രകടനം, കോഴിക്കോട് ലീഗാസ്ഥാനത്ത് കരിങ്കൊടിയും പോസ്റ്ററുകളും. ജൂനിയറായ വി ഇ അബ്ദുൾ ഗഫൂറിന് എന്താണ് അധിക യോഗ്യതയെന്നും പോസ്റ്ററിൽ ചോദ്യം. സത്യ പ്രതിജ്ഞക്കെത്തിയ പ്രവർത്തകരും നിരാശ മറച്ചുവച്ചില്ല.
മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന ബൽറാം ഫേസ് ബുക്കിലാണ് പ്രതിഷേധം പ്രകടമാക്കിയത്. തൃത്താലയുടെ എം.എൽ.എ’ എന്ന വാചകത്തോടെ തന്റെ ഫോട്ടോ പങ്ക് വച്ചാണ് നീരസ പ്രകടനം. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തൊതുങ്ങിയ ഷാനിമോൾ ഉസ്മാനും നിരാശ മറച്ചുവച്ചില്ല. ചാണ്ടി ഉമ്മനെ മന്ത്രിയാക്കാത്തതിൽ ഓർത്തഡോക്സ് സഭയും പ്രതിഷേധത്തിലാണ്. ഒരു കൂട്ടം പ്രവർത്തകർക്കൊപ്പം ജഗതിയിൽ നിന്നും സത്യപ്രതിജ്ഞാ വേദിയിലേക്ക് നടന്നാണ് ചാണ്ടി ഉമ്മനെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam