
കൊച്ചി: നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഉമ തോമസ് എംഎൽഎയെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി. അപകടം സംഭവിച്ച് പതിനൊന്നാം ദിവസമാണ് എംഎൽഎയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റുന്നത്. ഇന്ന് ഉച്ചയോടെ ഉമ തോമസിനെ മുറിയിലേക്ക് മാറ്റിയതായി ഫേസ്ബുക്ക് പേജിലൂടെ കുടുംബം അറിയിച്ചു.
തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയിൽ ഉണ്ടായ മികച്ച പുരോഗതിയാണ് ഇന്ന് റൂമിലേക്ക് മാറ്റാനുണ്ടായ സാഹചര്യം. ഐസിയു മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണെന്നും ഏവരുടെയും പ്രാർത്ഥനകൾക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നതായും ഫേസ്ബുക്ക് അഡ്മിൻ കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉമ തോമസ് എഴുനേറ്റ് ഇരിക്കുകയും എംഎൽഎ ഓഫീസിലെ ജീവനക്കാരെ ഫോണിൽ വിളിച്ച് സംസാരിക്കുകയും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
ഇന്ന് തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടായതോടെയാണ് എംൽഎയെ റൂമിലേക്ക് മാറ്റിയത്. ഉമ തോമസ് പരസഹായത്തോടെ നടന്നു തുടങ്ങി. അപകടനില തരണം ചെയ്തെങ്കിൽകൂടി അണുബാധ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ ആവശ്യമായതിനാൽ സന്ദർശകരെ അനുവദിക്കില്ല. എല്ലാ പ്രിയപ്പെട്ടവരും ഡോക്ടർമാർ കർശനമായി നൽകിയ ഈ നിർദ്ദേശത്തോട് പൂർണ്ണമായും സഹകരിക്കണം അഭ്യർത്ഥിക്കുന്നതായും കുറിപ്പിൽ പറയുന്നു. ചികിത്സ തുടരുന്നതോടൊപ്പം ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, റെസ്‌പിരേറ്ററി തെറാപ്പി മുതലായ റിഹാബിലിറ്റേഷൻ ചികിത്സകളും നൽകുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam