
മേപ്പാടി: വയനാട് ദുരന്തത്തിൽ മരിച്ച തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കാൻ തീരുമാനമായി. സമീപ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിൽ തീരുമാനിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ എതിർപ്പ് ഉയർന്നതോടെയാണ് മാറ്റിയത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് ഉടൻ ഇറങ്ങും. സംസ്കാരം നടത്താൻ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി. 64 സെന്റ് സ്ഥലമാണ് അളന്നു തിട്ടപ്പെടുത്തിയത്. 200 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലമാണ് ഹാരിസൺ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇവിടെ 67 മൃതദേഹങ്ങൾ ഇന്ന് തന്നെ സംസ്കരിക്കും. സർവമത പ്രാർത്ഥനയോടെ സംസ്കാരം നടത്താനാണ് തീരുമാനം.
വയനാട് ദുരന്തത്തിന്റെ ആറാം നാളായ ഇന്നും തെരച്ചിൽ തുടരുകയാണ്. ഇതുവരെ ആകെ മരണം 365 ആയി. 219 പേരുടെ മരണമാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 98 പേർ പുരുഷന്മാരും 90 പേർ സ്ത്രീകളുമാണ്. 31 കുട്ടികളും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഇതിൽ 152 മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇത് കൂടാതെ 147 ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 206 പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 518 പേരെ ആയിരുന്നു ദുരന്ത സ്ഥലത്തുനിന്ന് ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ 88 പേരാണ് ഇപ്പോഴും ചികിത്സയിൽ തുടരുന്നത്. മുണ്ടക്കൈ,ചൂരൽമല, പുഞ്ചരിമട്ടം പ്രദേശങ്ങളിലും ചാലിയാറിലും ഇന്നും വ്യാപകമായ തെരച്ചിൽ നടത്താനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam