
കൊച്ചി: കൊച്ചിയിൽ തുടങ്ങിയ 'ഇൻവെസ്റ്റ് കേരള' ആഗോള നിക്ഷേപ സംഗമത്തിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ കേരളത്തെ പ്രകീർത്തിച്ചു. നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി കേരളത്തെ പ്രകീർത്തിച്ചത്. ആഗോളനിക്ഷേപങ്ങളുടെ പൂര്‍ണമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. പിണറായി സർക്കാർ മുന്നോട്ട് വെച്ച തിരുവനന്തപുരം - കാസർകോട് അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്നും ഈ പദ്ധതി കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി ജനങ്ങൾ ഉയർത്തിയിരിക്കുന്ന പ്രശ്നങ്ങൾ സംസ്ഥാന സർക്കാർ പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിശദ വിവരങ്ങൾ ഇങ്ങനെ
നിക്ഷേപകര്‍ക്കായി കേരളത്തിന് കൈനിറയെ നല്‍കാനുണ്ടെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. ടൂറിസംമേഖലയാകട്ടെ, നിര്‍മാണമേഖലയാകട്ടെ, ലോജിസ്റ്റിക്സ് മേഖലയാകട്ടെ, ഏതുമേഖലയായാലും കേരളം വികസനത്തിന്‍റെ മുന്‍പന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ 51 നക്ഷത്രഹോട്ടലുകളുണ്ടെന്നറിഞ്ഞു അതിശയിച്ചു പോയി. ലോകമെമ്പാടു നിന്നും സഞ്ചാരികള്‍ കേരളത്തിലേക്കു എത്തുന്നുവെന്നത് തികച്ചും അഭിമാനാര്‍ഹമാണ്. വ്യവസായവികസനത്തില്‍ അടിസ്ഥാനസൗകര്യത്തിനു നിര്‍ണായകപങ്കുണ്ട്. കേരളം നവീനവും മികച്ചതുമായ അടിസ്ഥാനസൗകര്യം വികസിപ്പിച്ചുവരികയാണ്. കേരളത്തിന്‍റെ സമുദ്രത്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തികവികാസം മതിപ്പുളവാക്കുന്ന വേഗതയിലാണ് വളരുന്നത്. സഹകരണഫെഡറലിസത്തിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ടാണ് ഇന്നു രാജ്യം ഒന്നാകെ പ്രവര്‍ത്തിക്കുന്നത്. കുറെയൊക്കെ മല്‍സരമുണ്ടെങ്കിലും, എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മികച്ച സഹകരണമാണ് നല്‍കുന്നത്. സംസ്ഥാനങ്ങള്‍ വളരുമ്പോള്‍ മാത്രമേ രാജ്യത്തിനു വളര്‍ച്ചയുണ്ടാകൂ. ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ 16 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്.
യുഎഇയുമായും ബഹ്റിനുമായും ഇന്ത്യ ഒപ്പുവച്ച വ്യാപാര ഉടമ്പടികള്‍ കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഏറെ സഹായകമായിരിക്കും. അമേരിക്കയിലെ ട്രംപ് ഭരണകൂടവുമായി വ്യാപാര ഉടമ്പടിക്കായുള്ള ചര്‍ച്ചകള്‍ ഇന്ത്യ വൈകാതെ ആരംഭിക്കും. ഉടമ്പടികളുടെ മാതാവായിരിക്കുമതെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍, യുകെ, ഒമാന്‍ തുടങ്ങിചില രാജ്യങ്ങളുമായി വ്യാപാര ഉടമ്പടികള്‍ക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍, നിക്ഷേപിക്കാനുള്ള അവസരം ഒരു കാരണവശാലും പാഴാക്കാന്‍ പാടില്ലാത്ത സന്ദര്‍ഭമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam