സദാചാര ഗുണ്ടായിസം: രാധാകൃഷ്ണനെ പിന്തുണച്ച് വി മുരളീധരന്‍; പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍

By Web TeamFirst Published Dec 14, 2019, 2:06 PM IST
Highlights

ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രി സംസാരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. വനിതാ മാധ്യമപ്രവര്‍ത്തകരടക്കം രംഗത്തെത്തിയതോടെ വി മുരളീധരന്‍ പ്രസ്താവന പിന്‍വലിച്ചു. 

തൃശൂര്‍: വനിതാ സഹപ്രവര്‍ത്തകയെ സദാചാരത്തിന്‍റെ പേരില്‍ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് മുന്‍ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. തൃശൂരില്‍ നടക്കുന്ന കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ‍് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തിലാണ് വി മുരളീധരന്‍റെ പരാമര്‍ശം. രാധാകൃഷ്ണന്‍റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നും മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ മുരളീധരന്‍ പറഞ്ഞു. ചിലർ ചെയ്യുമ്പോൾ തെറ്റും ചിലർ ചെയ്യുമ്പോൾ ശരിയും ആകരുതെന്നും നിഷ്പ്ക്ഷത വേണമെന്നും മുരളീധരന്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ പ്രസ്താവനയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കം പ്രതിഷേധം അറിയിച്ചു. ആക്രമണത്തിനിരയായ യുവതിയെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രി സംസാരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. വനിതാ മാധ്യമപ്രവര്‍ത്തകരടക്കം പ്രതിഷേധം അറിയിച്ചതോടെ വി മുരളീധരന്‍ പ്രസ്താവന പിന്‍വലിച്ചു. 

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായ രാധാകൃഷ്ണനെ ആരോപണത്തെ തുടര്‍ന്ന് ഈയടുത്താണ് ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത്. മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ സമരം ചെയ്തതിനെ തുടര്‍ന്നാണ് രാധാകൃഷ്ണനെ പ്രസ് ക്ലബ് ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത്. 
 

click me!