യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷം: പ്രതികൾ ഒളിവിലെന്ന് പൊലീസ്

By Web TeamFirst Published Jul 13, 2019, 8:37 AM IST
Highlights

ഇന്നലെ രാത്രി പ്രതികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിപരിക്കേൽപ്പിച്ച കേസിലെ പ്രതികളായ ഏഴ് എസ്എഫ്ഐ പ്രവർത്തകരും ഒളിവിലെന്ന് പൊലീസ്. ഇന്നലെ രാത്രി പ്രതികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം, അമർ, അദ്വൈദ്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇന്നലെ പ്രതികൾ എത്താൻ സാധ്യതയുള്ള മിക്ക സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. എന്നാൽ പ്രതികളില്‍ ചിലർ ഇന്ന് പൊലീസിൽ കീഴടങ്ങുമെന്നാണ് സൂചന. 

ഇന്നലെ സംഘർഷമുണ്ടാകുന്നതിനിടയിൽ പൊലീസിന്റെ മുന്നിൽവച്ച് പ്രതികൾ രക്ഷപ്പെട്ടെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്. എന്നാൽ പ്രധാന പ്രതികളെ പിടികൂടുക എന്നതാണ് ലക്ഷ്യമെന്നും അന്വേഷണം ഊർജിതമാക്കിയതായും മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

അതേസമയം, യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിൽ എസ്എഫ്ഐയെ രൂക്ഷമായിവിമർശിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്തെത്തി. ലജ്ജാഭാരം കൊണ്ട് തല താഴ്ന്നുവെന്നാണ് സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്. 'അഖിൽ' എന്ന തലക്കെട്ടോടുകൂടിയാണ് പോസ്റ്റ്. 


 

click me!