
പത്തനംതിട്ട: ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസിനെതിരെ സംസ്ഥാന വ്യാപകമായി വിജിലൻസ് റെയ്ഡ്. പത്തനംതിട്ടയിൽ പരിശോധനക്കെത്തിയപ്പോൾ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിത ഡോക്ടർ ഉൾപ്പെടെയാണ് ഇറങ്ങിയോടിയത്. സ്വകാര്യപ്രാക്ടീസിനായി ചില ചട്ടങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രാക്ടീസ് ചെയ്യാൻ പാടില്ല. അങ്ങനെ ആരെങ്കിലും പ്രാക്ടീസ് നടത്തുന്നുണ്ടോ എന്നറിയാൻ വേണ്ടിയുള്ള പരിശോധനയാണ് വിജിലൻസ് നടത്തിയത്. അതിന്റെ ഭാഗമായിട്ടാണ് പത്തനംതിട്ടയിലും കോഴഞ്ചേരിയിലും വിജിലൻസ് സംഘം പരിശോധനക്കെത്തിയത്.
അതിനിടയിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടിയത്. ആശുപത്രി വളപ്പിനുള്ളിൽ തന്നെ ഇവർ പ്രാക്ടീസ് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഡോക്ടർമാർ ഇറങ്ങിയോടിയത്. പിടികൂടുമെന്ന് ഭയപ്പെട്ട് ഇറങ്ങിയോടിയതാകാമെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. ജില്ലയിൽ ആറ് പേരെ ഇത്തരത്തിൽ ചട്ടവിരുദ്ധ പ്രാക്ടീസ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കതിരെ വകുപ്പുതല നടപടിക്ക് സർക്കാരിലേക്ക് റിപ്പോർട്ട് നൽകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam