
പുല്‍പ്പള്ളി: തോരാതെ പെയ്യുന്ന മഴയില്‍ ജില്ലയിലെ പ്രധാന നദികളില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ കടത്ത് നിര്‍ത്താന്‍ നിര്‍ദേശം. പുല്‍പ്പള്ളി മേഖലയിലെ പുഴകളിലെ കടത്തു സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ബൈരക്കുപ്പ പഞ്ചായത്ത് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളായതിനാല്‍ തന്നെ ഇവിടെയുള്ള തോണി സര്‍വ്വീസുകള്‍ നിയന്ത്രിക്കുന്നത് ഇവിടെയുള്ള പ്രാദേശിക ഭരണകൂടങ്ങളാണ്. നിലവില്‍ ബൈരക്കുപ്പ, മരക്കടവ് എന്നിവിടങ്ങളിലെ തോണി സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന നിര്‍ദ്ദേശമാണ് പഞ്ചായത്ത് നല്‍കിയിരിക്കുന്നത്.
ജലനിരപ്പ് ഉയര്‍ന്നിരുന്ന കബനിയിലൂടെ തോണിസര്‍വ്വീസ് നടത്തിയ ബൈരക്കുപ്പ പഞ്ചായത്തിന്റെ ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പുള്ള നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് ഇത്തവണ കടത്ത് നിര്‍ത്താനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ അടക്കം ഏറെ പേര്‍ ആശ്രയിക്കുന്ന കടത്തായതിനാല്‍ തന്നെ മഴ കനത്താല്‍ പഠനം മുടങ്ങുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ബൈരക്കുപ്പയെ ബന്ധിപ്പിച്ച് പാലം നിര്‍മ്മിക്കണമെന്ന ആവശ്യം പതിറ്റാണ്ടുകളായി നിലനില്‍ക്കുകയാണെങ്കിലും ഫലവത്തായ നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല. കര്‍ണാടക-കേരള സര്‍ക്കാരുകള്‍ മുന്‍കൈയ്യെടുത്താല്‍ മാത്രമെ പാലം യാഥാര്‍ഥ്യമാകൂ. എന്നാല്‍ എല്ലാ തെരഞ്ഞെടുപ്പ് കാലങ്ങളിലും സാധാരണക്കാരുടെ വോട്ട് തട്ടാനുള്ള ഉപായം മാത്രമായി ബൈരക്കുപ്പ പാലം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam