
തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണത്തില്‍ ഭരണപക്ഷത്തെയും പൊലീസിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എകെജി സെന്‍റര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് വി ഡി സതീശന്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസിനും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത വിശുദ്ധിയെ കുറിച്ച് ചർച്ച ചെയ്യാനല്ല ഞങ്ങൾ അടിയന്തരപ്രമേയം കൊണ്ടുവന്നതെന്ന് പറഞ്ഞ വി ഡി സതീശന്‍, പ്രതിപക്ഷ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് മുറപടിയില്ലെന്നും വിമര്‍ശിച്ചു. സിപിഎം കലാപ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ക്രിമിനലുകളെ കൊണ്ട് അക്രമം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എകെജി സെന്‍റര്‍ ആക്രമണത്തില്‍ പൊലീസും കൂട്ട് നിന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Also Read: പ്രതിയെ കണ്ടെത്താനാകാത്തത് എന്തുകൊണ്ട്,സർക്കാരിന് ഭയം, തൊട്ടതെല്ലാം പാളുന്നു-വി ഡി സതീശൻ
പൊലീസിന് വീഴ്ച പറ്റിയെങ്കിൽ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
എകെജി സെന്‍ററിന് നേരെ നടന്ന അക്രമം ആസൂത്രിതമാണെന്നും പൊലീസിന് വീഴ്ച പറ്റിയെങ്കിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. അക്രമത്തിന് പിന്നിൽ കോൺഗ്രസ്സാണെന്ന സിപിഎം നേതാക്കളുടെ ആരോപണം നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി ഏറ്റെടുത്തില്ല. പൊലീസ് ഒത്താശയോടെ സിപിഎം അറിഞ്ഞ് നടത്തിയ അക്രമമെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം.
ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് അക്രമത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. അസാധാരണ നടപടിക്കാണ് കേരള നിയമസഭ ഇന്ന് സാക്ഷിയായത്. എകെജി സെന്‍റര്‍ അക്രമം പ്രതിപക്ഷം അടിയന്തിര പ്രമേയമാക്കിയപ്പോൾ ഒഴിഞ്ഞുമാറിയെന്ന് പഴി ഒഴിവാക്കാൻ ഭരണപക്ഷം ചർച്ചക്ക് തയ്യാറാകുകയായിരുന്നു. പൊലീസ് കാവലുണ്ടായിട്ടും നടന്ന അക്രമം, മിനുട്ടിനുള്ളിൽ ഇപി ജയരാജൻ സ്ഥലത്തെത്തി കോൺഗ്രസ്സിനെ കുറ്റപ്പെടുത്തി, പിന്നീടങ്ങോട്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഓഫീസുകൾ തകർത്തു. സിപിഎമ്മിനെ സംശയ നിഴലിൽ നിർത്തിയായിരുന്നു നോട്ടീസ് നൽകിയ പി സി വിഷ്ണുനാഥ് അടക്കമുള്ള പ്രതിപക്ഷനിരയുടെ വിമർശനം. നാല് ദിവസമായിട്ടും പൊലീസ് ഇരുട്ടിൽതപ്പുന്നതിന് രൂക്ഷ വിമർശനവും പരിഹാസവുമായിരുന്നു സഭയില്‍ ഉയര്‍ന്നത്. എന്നാൽ പൊലീസ് അന്വേഷണത്തെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
എകെജി സെന്‍റർ അക്രമത്തിന് പിന്നിൽ ഇ പി ജയരാജനാണെന്ന കെ സുധാകരന്‍റെ ആരോപണത്തെ രൂക്ഷമായി പിണറായി നേരിട്ടു. ഓഫീസ് അതിക്രമത്തെ അപലപിക്കാത്ത ശൈലിയിലേക്ക് കോൺഗ്രസ് മാറിയതിന് കാരണം സുധാകരന്‍റെ ശൈലിയാണെന്നാണ് വിമർശനം. എന്നാല്‍, സ്റ്റീൽ ബോംബെന്ന് സംശയിച്ച് ഇ പിയെയും വലിയ സ്ഫോടന ശബ്ദം കേട്ടെന്ന പി കെ ശ്രീമതിയെയും പരിഹസിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ കടന്നാക്രമണം. അക്രമത്തിന് പിന്നിൽ കോൺഗ്രസ്സാണെന്ന് എം എം മണി അടക്കമുള്ള ഭരണപക്ഷ പ്രതിനിധികൾ ആരോപിച്ചു. പക്ഷെ സിപിഎം തുടക്കം മുതൽ ഉന്നയിക്കുന്ന ആരോപണം മുഖ്യമന്ത്രി ഏറ്റെടുത്തില്ല.
Also Read: എകെജി സെന്റർ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി, പ്രതിയെ പിടിക്കുക തന്നെ ചെയ്യും