
പത്തനംതിട്ട: ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച എം എം മണിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രമാണിമാര്‍ തെറിവിളിക്കാന്‍ അയക്കുന്ന ചട്ടമ്പിയെ പോലെയാണ് എം എം മണിയെന്ന് സതീശൻ വിമര്‍ശിച്ചു.
എന്തും പറയാൻ മടിക്കാത്ത ആളാണ് എം എം മണി. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണാണ് മണി അധിക്ഷേപ പരാമർശമെന്നും സതീശൻ കുറ്റപ്പെടുത്തി. സിപിഎം ബിജെപി അവിശുദ്ധ ബന്ധമുണ്ടെന്ന ചര്‍ച്ച മാറ്റാൻ മണിയെ ഇറക്കി വിടുകയാണെന്നും സതീശൻ വിമര്‍ശിച്ചു. മാന്യന്‍മാരുടെ വീടിന് മുന്നിൽ പോയി തെറി വിളിക്കാൻ പ്രമാണിമാർ കള്ള് കൊടുത്ത് ചട്ടമ്പികളെ പറഞ്ഞ് അയക്കും. അതുപോലെ എം എം മണിയെ സിപിഎം ഇറക്കി വിടുകയാണ്. എം എം മണിക്ക് എന്തേലും അസുഖം ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണമെന്നും വി ഡി സതീശൻ പരിഹസിച്ചു.
മണിയുടെ പരാമർശത്തിൽ യുഡിഎഫ് തൂങ്ങില്ല. ബിജെപി സിപിഎം അവിശുദ്ധ കൂട്ട് കേട്ട് തുറന്ന് കാണിക്കുക തന്നെ ചെയ്യുമെന്നും അതാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ച വിഷയമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിക്കുമെന്ന് കെ. സുരേന്ദ്രൻ തന്നെ പറയുന്നു. എന്ത് വിലകൊടുത്തും കോൺഗ്രസിനെ തോല്‍പിക്കുമെന്നാണ് സുരേന്ദ്രൻ പറയുന്നത്. ബിജെപി അക്കൗണ്ട് തുറക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്ന് പറഞ്ഞ സതീശൻ, പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം അടഞ്ഞ അദ്ധ്യായമാണെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam