ഇഡിയ്ക്ക് എതിരായ അന്വേഷണത്തിന് സ്റ്റേ; സര്‍ക്കാരിനേറ്റത് കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ്

By Web TeamFirst Published Aug 11, 2021, 5:55 PM IST
Highlights

തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് അന്വേഷണം നിലച്ചു. അതിന് പിന്നില്‍ സിപിഎം-ബിജെപി ധാരണയുണ്ടെന്നും സത്യം പുറത്ത് വരട്ടെയെന്നും സതീശന്‍ പറഞ്ഞു. 

തിരുവനന്തപുരം: ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്തത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്‍റേത് നിയമവിരുദ്ധമായ നടപടിയായിരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനാണ് തിരിച്ചടിയേറ്റത്. തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് അന്വേഷണം നിലച്ചു. അതിന് പിന്നില്‍ സിപിഎം-ബിജെപി ധാരണയുണ്ടെന്നും സത്യം പുറത്ത് വരട്ടെയെന്നും സതീശന്‍ പറഞ്ഞു. 

സമാന്തര അന്വേഷണം സ്വർണ്ണക്കടത്ത് അന്വേഷണത്തെ താളം തെറ്റിക്കുമെന്നും  പ്രതികൾക്ക് സഹായകമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം ഹൈക്കോടതി തടഞ്ഞത്. സ്വർണ്ണക്കടത്തിൽ പ്രതിരോധത്തിലായ സർക്കാർ തെരഞ്ഞെടുപ്പിന് മുൻപായിരുന്നു കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. 

എന്നാൽ  കമ്മീഷൻ അന്വേഷണം നിയമപരമായി നിലനിൽക്കില്ലെന്നും മുഖ്യമന്ത്രി അധികാരം ദുരൂപയോഗം ചെയ്താണ് സമാന്തര അന്വേഷണം പ്ര്യഖ്യാപിച്ചതെന്നും ചൂണ്ടികാട്ടി ഇഡി ജോ. ഡയറക്ടർ പി രാധാകൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇഡി ഹർജി ഫയലിൽ സ്വീകരിച്ച കോടതി ജുഡീഷ്യൽ കമ്മീഷൻ  അന്വേഷണം ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു.  

click me!