
തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുണ്ട് മടക്കി കുത്തി സഭയിൽ അതിക്രമം നടത്തിയ ആളാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം. ഇതു പോലെ ഒരു മന്ത്രി വേണോയെന്ന കാര്യം രക്ഷിതാക്കൾ ആലോചിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. സഭ ബഹിഷ്കരിച്ച് പുറത്ത് വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.
കെ എം മാണിയെ അപമാനിച്ചവരുടെ കൂടെ ഇനിയും തുടരണോയെന്ന കാര്യത്തിൽ ജോസ് കെ മാണി പുനർവിചിന്തനം നടത്തണമെന്നും സതീശൻ പറഞ്ഞു.
കോടതി വരാന്തയിലെ വാദമാണ് മുഖ്യമന്ത്രിയുടേതെന്നായിരുന്നു സഭയിൽ വി ഡി സതീശൻ പറഞ്ഞത്. ചില വക്കീലന്മാർ കോടതി വരാന്തയിൽ നിന്ന് വാദിക്കും, അത് നിയമവിരുദ്ധമാണ്. സുപ്രീം കോടതി വിധിക്ക് എതിരായാണ് പിണറായി സംസാരിച്ചതെന്നും അതിന് ഒരു മുഖ്യമന്ത്രിക്കും അധികാരമില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സർക്കാർ വാദം വിചാരണക്കോടതി തള്ളിയതാണെന്നും സർക്കാർ അഭിഭാഷകയുടെ നിയമ ബോധം പോലും മുഖ്യമന്ത്രി കാണിച്ചില്ലെന്നും സതീശൻ സഭയിൽ കുറ്റപ്പെടുത്തി. സർക്കാർ ആവശ്യം എതിർത്ത പാർട്ടികാരിയായ ഡിഡിപിയെ സ്ഥലം മാറ്റി.
പൊതു മുതൽ നശിപ്പിച്ച കുറ്റം എവിടെ വെച്ചു ചെയ്താലും വിചാരണ നേരിടണം. എംഎൽഎമാർക്ക് എന്താ കൊമ്പ് ഉണ്ടോ. കുറ്റവാളികളെ രക്ഷിക്കാൻ ജനത്തിന്റെ നികുതി പണം എടുത്തു സുപ്രീം കോടതിയിൽ പോയി. ഇതിന് പാർട്ടി ആണ് വക്കീൽ ഫീസ് അടക്കേണ്ടത്. ലോകത്ത് ഇത്ര മാത്രം സാക്ഷികൾ ഉള്ള കേസിൽ തെളിവില്ല എന്ന് വാദിച്ചു. വി ഡി സതീശൻ പറയുന്നു.
കോടതി പരാമർശത്തിന്റെ പേരിലാണ് മാണിയുടെ ബജറ്റ് അവതരണം തടസ്സപെടുത്തിയതെന്നും സതീശൻ ഓർമ്മപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam