
ദുബായ്: ഓണവുമായി മഹാബലിക്കുള്ള ബന്ധത്തെ തള്ളി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഓണാഘോഷങ്ങളുടെ ഐതിഹ്യത്തെയും കേന്ദ്രമന്ത്രി തള്ളിപ്പറഞ്ഞു. ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസിലാകുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. നര്‍മദാ നദിയുടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. മലയാളികൾ മഹാബലിയെ ദത്തെടുത്തതാകാം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ലെന്നും വി മുരളീധരൻ പറഞ്ഞു.
വാമനൻ മഹാബലിക്ക് മോക്ഷം നൽകുകയായിരുന്നു എന്നാണ് ഐതിഹ്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ബിജെപി അനുകൂല സംഘടനയുടെ ഓണാഘോഷത്തിലായിരുന്നു മുരളീധരൻറെ പരാമര്‍ശം. നേരത്തെ ഓണത്തിന് വാമനജയന്തി ആശംസകള്‍ നേര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശം വിവാദമായിരുന്നു. കേരളം ഭരിച്ചിരുന്ന അസുര രാജാവായ മഹാബലിയെ മൂന്നടി മണ്ണ് ചോദിച്ച വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് ഐതിഹ്യം. എല്ലാ വര്‍ഷവും തിരുവോണനാളില്‍ സ്വന്തം പ്രജകളെ കാണാന്‍ അനുവദിക്കണമെന്നാണ് മഹാബലി വാമനനോട് ആവശ്യപ്പെട്ട അവസാന അഭിലാഷം. മഹാവിഷ്ണുവിന്‍റെ അവാതരമാണ് വാമനന്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam