
തൃശൂർ: ന്യൂനപക്ഷ -ഭൂരിപക്ഷ വർഗീയത നാടിനാപത്താണെന്ന് മന്ത്രി വി ശിവൻകുട്ടി. മാറാട് വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ല. വർഗീയ കലാപങ്ങളുടെ പേരിൽ താൽക്കാലിക രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. അതൊന്നും വോട്ടായി മാറ്റാമെന്ന് കരുതുകയും വേണ്ടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൻ്റെ മുതിർന്ന നേതാവായ എകെ ബാലനാണ് മാറാട് കലാപം ചർച്ചകളിലേക്ക് കൊണ്ടുവന്നത്.
കലോത്സവ വേദികളുടെ പേരിൽ നിന്ന് താമര ഒഴിവാക്കിയത് ദേശീയ രാഷ്ട്രീയപാർട്ടിയുടെ ചിഹ്നം ആയതുകൊണ്ടാണ്. വിവാദം ഒഴിവാക്കാൻ വേണ്ടി എടുത്ത തീരുമാനമാണത്. പ്രശാന്ത് ഓഫീസ് മാറിയത് മാന്യതയുടെ പേരിലാണ്. ഇഡി ഡെപ്യൂട്ടി ഡയറക്ട്ർ രാധാകൃഷ്ണനെതിരെ കേസെടുത്ത് ജയിലിൽ അടയ്ക്കണം. മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയെ പ്രതിയാക്കാനുള്ള ശ്രമം എല്ലാം നടത്തിയത് രാധാകൃഷ്ണൻ ആണ്. കേന്ദ്ര ഏജൻസിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.
മാറാട് കലാപവുമായി ബന്ധപ്പെട്ട് എകെ ബാലന്‍ നടത്തിയ വിവാദ പ്രസ്താവനയെ ചൊല്ലി സിപിഎമ്മിൽ ഭിന്നത. മുഖ്യമന്ത്രി എകെ ബാലനെ പൂർണ്ണമായും ന്യായീകരിക്കുമ്പോൾ ബാലൻ പറഞ്ഞത് അസംബന്ധമാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്. എകെ ബാലനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലും രൂക്ഷ വിമർശനമാണ് ഉയർന്നത്. ജമാഅത്തെ ഇസ്ലാമിക്കെതിരായ പ്രസ്താവന ഒഴിവാക്കണമായിരുന്നു എന്നും എകെ ബാലൻ വാ തുറന്നാൽ പാർട്ടിക്ക് വോട്ട് പോവുമെന്നാണ് വിമർശനം. ചുമതലയില്ലാത്ത ബാലൻ എന്തിന് മാധ്യമങ്ങളെ കാണണം. അബദ്ധ പ്രസ്താവനകൾ നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കരുത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെടിഡിസി ചെയർമാൻ പികെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യവും കമ്മിറ്റിയിൽ ഉയർന്നു. പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ശശി വർഗ വഞ്ചകനാണെന്നും ഇനിയും പാർട്ടിയിൽ വെച്ചു പൊറുപ്പിക്കരുതെന്നും ഇത് പാർട്ടിയ്ക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
എന്നാല്‍ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് നൽകേണ്ടി വരുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള എകെ ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പിന്തുണച്ചത്. വർഗീയത പറയുന്നവർ ആരായാലും അവരെ എതിർക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബാലൻ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ മുൻകാല അനുഭവങ്ങൾ വച്ച് നോക്കുമ്പോൾ വർഗീയ ധ്രുവീകരണം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കേരളമല്ല അന്നുണ്ടായിരുന്നത് എന്ന യാഥാർത്ഥ്യമാണ് ബാലൻ ഓർമ്മിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam