വടകര മുളിയേരി പീഡനം; പ്രതികളായ മുൻ സിപിഎം നേതാക്കൾ പിടിയിൽ

By Web TeamFirst Published Jun 28, 2021, 7:19 AM IST
Highlights

സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ബാബുരാജ്. ലിജീഷ് ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായിരുന്നു. ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം വടകര ഏരിയ സെക്രട്ടറി അറിയിച്ചിരുന്നു.

വടകര: വടകര മുളിയേരി പീഡനക്കേസിൽ പ്രതികളായ മുൻ സിപിഎം പ്രാദേശിക നേതാക്കളെ കസ്റ്റഡിയിലെടുത്തു. പ്രതികളായ ബാബുരാജ്, ലിജീഷ് എന്നിവരെയാണ്  കസ്റ്റഡിയിലെടുത്തത്. സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ബാബുരാജ്. ലിജീഷ് ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയായിരുന്നു. ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം വടകര ഏരിയ സെക്രട്ടറി അറിയിച്ചിരുന്നു.

ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും വടകര പൊലീസ് അറിയിച്ചു.

പരാതിക്കാരിയായ സ്ത്രീയെ ഇന്നലെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരുന്നു.  പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നെന്നാരോപിച്ച് യുവമോർച്ച രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ ഉന്നതങ്ങളിൽ പിടിയുള്ളത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം ഉയർന്നത്. എന്നാൽ പ്രതികൾ ഒളിവിലല്ലെന്നും യുവതിയുടെ വിശദമായ മൊഴി എടുത്തതിന് ശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകുകയെന്നുമായിരുന്നു പൊലീസിന്‍റെ വിശദീകരണം. 

കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം മുൻപ് സിപിഎം പ്രാദേശിക നേതാക്കൾ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി വടകര പൊലീസിൽ പരാതി നൽകിയത്.  ബലാൽസംഗം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!