
തൃശൂര്‍: വടക്കഞ്ചേരി - മണ്ണുത്തി ആറുവരിപ്പാതയില്‍ സുരക്ഷാ സംവിധാനം ഒരുക്കാതെ റീ ടാറിങ് ജോലികള്‍ പുരോഗമിക്കുന്നതായി പരാതി. ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളോ ലൈറ്റിങ് സൗകര്യങ്ങളോ ഒരുക്കാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായാണ് പരാതി. ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പണികള്‍ പുരോഗമിക്കുന്നത്. വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെയുള്ള കുഴികള്‍ അടയ്ക്കുന്നതും ഡ്രൈനേജ് സംവിധാനങ്ങളിലെ അപാകതകള്‍ പരിഹരിക്കുന്നതും തുടരുകയാണ്. ശങ്കരംകണ്ണം തോട്ടില്‍ മഴവെള്ളം ഒഴുകിപ്പോകാന്‍ ചാലുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മഴക്കാലത്തിനു മുന്‍പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നുമാണ് നിര്‍മാണ കമ്പനി അധികൃതരുടെ വിശദീകരണം. ദേശീയപാതയോരത്തെ വീടുകളിലും കൃഷിസ്ഥലങ്ങളിലും വെള്ളം കയറുന്ന പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറയുന്നു. വാണിയമ്പാറ, പട്ടിക്കാട്, മണ്ണുത്തി മേഖലകളിലെ അടിപ്പാത നിര്‍മാണം വേഗത്തിലാക്കാന്‍ ദേശീയപാത അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ 2025 സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കേണ്ട നിര്‍മാണം ഇപ്പോഴും പാതിവഴിയിലാണ്.
നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണെടുത്ത പല ഇടങ്ങളിലും സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിച്ചിട്ടില്ലെന്നത് ആശങ്കയുയര്‍ത്തുന്നു. വടക്കഞ്ചേരി, കുതിരാന്‍ മേല്‍പ്പാലങ്ങളുടെ ബലക്ഷയം പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിര്‍മാണം പൂര്‍ണ്ണമായി പൂര്‍ത്തിയാക്കാതെയാണ് പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചതെന്നും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിയതില്‍ സംശയങ്ങള്‍ ബാക്കിയാണെന്നുമാണ് സംയുക്ത സമരസമിതിയുടെ ആരോപണം. പണി പൂര്‍ത്തിയാകുന്നതു വരെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam