
കൊച്ചി: കൊച്ചി വരാപ്പുഴയിലെ സ്ഫോടനത്തിൽ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ പൊലീസ് കേസെടുത്തു. വരാപ്പുഴ സ്വദേശികളും സഹോദരങ്ങളുമായ ജാൻസൻ, ജെൻസൻ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തത്. അപകടം നടന്ന സ്ഥലത്ത് പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
കേസില്‍ പ്രതികളായ ജെയ്സൻ ഒളിവിലും ജാൻസൻ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. വരാപ്പുഴയിലെ മുട്ടിനകത്ത് പ്രവർത്തിച്ചിരുന്ന പടക്ക നിർമാണശാല നിയമ വിരുദ്ധമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചെറിയ തോതില്‍ പടക്കം വില്‍ക്കാനുള്ള ലൈസൻസിന്‍റെ മറവില്‍ കൂടുതൽ സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവിടെ പടക്കം നിര്‍മ്മിച്ചിരുന്നതായി ചില അയല്‍വാസികളും പൊലീസ് മൊഴി നല്‍കിയിട്ടുണ്ട്. പെട്ടന്ന് മഴ പെയ്തപ്പോള്‍ മുറ്റത്ത് ഉണക്കാനിട്ടിരുന്ന സ്ഫോടക വസ്തുക്കള്‍ ഒന്നിച്ച് വാരിയെടുത്ത് അകത്തേക്ക് കൊണ്ടുപോയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന തമിഴ് നാട്ടുകാരനായ തൊഴിലാളി അയല്‍വാസികളോട് പറഞ്ഞത്.
വൈകീട്ട് അഞ്ചരയോടെയാണ് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ പൊട്ടാതെ കിടന്ന പടക്കങ്ങൾ ബോംബ് സ്ക്വാഡ് ശേഖരിച്ചു നിർവീര്യമാക്കി. പരുക്കേറ്റ് ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തില്‍ മരിച്ച ഡേവിസിൻ്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
വരാപ്പുഴയില്‍ സ്ഫോടനമുണ്ടായത് അനധികൃത ശേഖരത്തില്‍
വരാപ്പുഴയിൽ സ്ഫോടനമുണ്ടായത് അനധികൃത ശേഖരത്തില്‍ നിന്നാണെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ്. ജയ്സൻ എന്നയാൾക്ക് പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണ് ഉള്ളതെന്നും അതിൻ്റെ മറവില്‍ അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിക്കുകയായിരുന്നു വെന്നും ജില്ലാ കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ചൂടാണ് സ്ഫോടനത്തിന് കാരണമെന്നാണ് സംശയം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam