മുസ്ലിം പള്ളികളിൽ ബാങ്കുവിളി ഏകോപിപ്പിക്കുന്നു; മാതൃകയായി മലപ്പുറത്തെ വാഴക്കാട്

By Web TeamFirst Published Feb 12, 2020, 2:20 PM IST
Highlights

ആദ്യ പടിയായി രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പള്ളികളിലെ ബാങ്കുകൾ ഏകോപിപ്പിക്കാൻ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ കലണ്ടർ നിർമിച്ചു കഴിഞ്ഞു. 

വാഴക്കാട്: ഒരേ സമയം വ്യത്യസ്ത പള്ളികളിൽ നിന്നും ബാങ്ക് വിളി മുഴങ്ങുന്നത് ഏറെ ചർച്ചയായ കാലത്ത് ഉത്തമ മാതൃക കാണിക്കുകയാണ് മലപ്പുറത്തെ വാഴക്കാട്ടുകാർ. പ്രദേശത്തെ പള്ളികളിൽ നിന്നുള്ള ബാങ്ക് വിളി ഏകോപിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. ഉച്ചഭാഷിണിയിലൂടെ ഒന്നിച്ചുള്ള ബാങ്ക് വിളി പ്രയാസം സൃഷ്ടിക്കുന്നതാണെന്ന മനസ്സിലായതോടെയാണ് ഇങ്ങനെ ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചന്ന് വിവിധ പള്ളിക്കമ്മിറ്റി പ്രതിനിധികള്‍  പറയുന്നു 

ഹയാത് സെന്‍ററിൽ നടന്ന വഴക്കാട്ടെ സംയുക്ത മഹല്ല് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്. ഇതിന്‍റെ ആദ്യ പടിയായി രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പള്ളികളിലെ ബാങ്കുകൾ ഏകോപിപ്പിക്കാൻ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ കലണ്ടർ നിർമിച്ചു കഴിഞ്ഞു. ഈ കലണ്ടർ അനുസരിച്ചായിരിക്കും ഇനി ബാങ്കുവിളി നടത്തുക. കൂടാതെ ഒരു പ്രദേശത്തെ ജനസംഖ്യ അനുസരിച് ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളികൾ രണ്ടോ മൂന്നോ പള്ളികളിൽ മാത്രമാക്കും. ബാക്കിയുള്ള പള്ളികളിൽ അകത്തു നിന്ന് മാത്രമേ ബാങ്ക് വിളിക്കുകയൊള്ളു. ബാങ്കുവിളി ഏകോപിപ്പിക്കാൻ വേണ്ടി സമിതിയെ നിയോഗിച്ചിരുന്നു.

വിവിധ മത പണ്ഡിതന്മാരുടെ നിർദേശമനുസരിച്ചാണ് ഈ തീരുമാനത്തിൽ എത്തിലെത്തിയത്. 2018 ലെ റമദാൻ മാസത്തില് ബാങ്കുവിളി ഏകോപിപ്പിക്കാൻ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്തെങ്കിലും മൂന്ന് മാസം മാത്രമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. പിന്നീട് പഴയപടിയായി. ഇതോടെയാണ് ബാങ്കുവിളി ഏകോപിപ്പിക്കാൻ വീണ്ടും തീരുമാനത്തിലെത്തിയത്. കഴിഞ്ഞ ആഴ്ച എം എസ് എസിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന മുസ്ലിം സംഘടനകളുടെ യോഗത്തിൽ വാഴക്കാട് മോഡൽ സംസ്ഥാനത്ത് മുഴുവൻ നടപ്പിലാകാനും ധാരണ ആയിട്ടുണ്ട്.

click me!