'സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കണം': ഗവര്‍ണറെ പിന്തുണച്ച് വിഡി സതീശൻ

By Web TeamFirst Published Aug 19, 2022, 12:57 PM IST
Highlights

ബഫർ സോൺ പ്രശ്നം ഗൗരവമായല്ല സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം: സംസ്ഥാനത്തെ സ‍ര്‍വകലാശാലകളിലെ മുഴുവൻ ബന്ധു നിയമനങ്ങളും അന്വേഷിക്കാൻ ചാൻസലറായ ഗവര്‍ണര്‍ തയാറാവണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കണ്ണൂര്‍ സര്‍വകലാശാലയിൽ നടന്നത് സ്വജന പക്ഷപാതവും ക്രമ വിരുദ്ധമായ നടപടികളും തന്നെയാണ്. അതിൽ രാഷ്ടീയം കലര്‍ത്തേണ്ടതില്ലെന്നും ഗവര്‍ണറുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ബഫർ സോൺ പ്രശ്നം ഗൗരവമായല്ല സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ബഫർസോൺ ഒരു കിലോമീറ്റർ ചുറ്റളവിലെന്ന ഉത്തരവ് റദ്ദാക്കണം. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകൻ ഫർസീൻ മജീദിന് എതിരെ കാപ്പ ചുമത്താൻ ഉള്ള പൊലീസിന്റെ നീക്കം തടയും.

സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ല് ഇഷ്ടക്കരെ നിയമിക്കാൻ വേണ്ടി മാത്രമുള്ളതാണ്. പാർട്ടി ബന്ധുക്കൾക്ക് വേണ്ടി സർവകലാശാലകളിൽ സംവരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ബില്ലിനെ നിയമസഭയിൽ എതിർക്കും. ഗവർണ്ണറുടെ നിലപാടിനെ പിന്തുണക്കും. ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ മുസ്ലിം ലീഗ് നിലപാടിനെ അദ്ദേഹം തള്ളി. കേരള സമൂഹത്തിൽ ലിംഗ നീതി വേണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ ഒരുപോലെ ഉള്ള വസ്ത്രം ധരിക്കുന്നതിൽ എതിർപ്പില്ല. ഓരോരുത്തരും സൗകര്യപ്രദമായ വസ്ത്രം ധരിക്കുന്നതിൽ തെറ്റില്ല. ഇക്കാര്യത്തിൽ കൂടുതൽ വിവാദങ്ങൾ ആവശ്യമില്ല. വളരെ ഭംഗിയായി നടപ്പാൻ പറ്റുന്ന ഒന്നാണ് ലിംഗ സമത്വം. ആണും പെണ്ണും ഒരുമിച്ചിരുന്നാൽ ശ്രദ്ധ പോകും എന്ന കാഴ്ചപ്പാടിനെ അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ 15 നായിരുന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമന നടപടി ഗർവർണർ സ്റ്റേ ചെയ്തത്. തൊട്ട് പിന്നാലെ ഗവർണ്ണർക്കെതിരെ നിയമ  നടപടിയുമായി മുന്നോട്ട് പോകാൻ വിസിയ്ക്ക് സ‍ര്‍വകലാശാല സിന്റിക്കേറ്റ് നിർദ്ദേശം നൽകി. എന്നാൽ സർവ്വകലാശാലയുടെ എച്ച്ഒഡിയായ ചാൻസലർക്കെതിരെ എങ്ങനെ വിസി കോടതിയെ സമീപിക്കും എന്നതിലായിരുന്നു നിയമ പ്രശ്നം. വിസിയെ നിയമിക്കുന്നത് ചാൻസലറായ ഗവർണ്ണറാണ്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഹൈക്കോടതിയെ എങ്ങനെ സമീപിക്കാനാകുമെന്ന് ചോദിച്ചിരുന്നു.

ഒടുവിൽ വിസിയ്ക്ക് പകരം രജിസ്ട്രാറിനെ കൊണ്ട് ഹർജി നൽകിക്കാനും സർവ്വകലാശാല ശ്രമിച്ചെങ്കിലും അപ്പീൽ നൽകുന്നതിൽ സ്ന്‍റാന്‍റിംഗ് കൗൺസിലും  ചില നിയമ പ്രശ്നം ചൂണ്ടികാട്ടി. സർവ്വകലാശാലയ്ക്ക് ലഭിച്ച ഇ മെയിൽ നിയമന നടപടി മരവിപ്പിക്കാൻ ഗവർണര്‍ പറഞ്ഞു എന്നാണുള്ളത്. അത് സ്റ്റേ ഉത്തരവായി പരിഗണിക്കാൻ കഴിയുമോ എന്നതാണ് മറ്റൊരു പ്രശ്നം. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കി ഹൈക്കോടതിയെ സമീപിച്ചാൽ മതിയെന്നാണ് തീരുമാനം. അതേസമയം അപ്പീൽ നൽകിയാൽ നേരിടാനാണ് രാജ് ഭവന്‍റെ തീരുമാനം. നിയമനം മരവിപ്പിച്ചതിന് പുറമെ നിയമന പട്ടിക തന്നെ റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവർണ്ണറുടെ തീരുമാനമെന്നാണ് സൂചന. ഇതിനിടെ പ്രിയ വർഗീസിനെ ഒഴിവാക്കി അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടിക പ്രസിദ്ധീകരിക്കാൻ നടപടി ആവശ്യപ്പെട്ട് റാങ്ക് പട്ടികയിൽ രണ്ടാ സ്ഥാനത്തുള്ള ഡോ. ജോസഫ്  സ്കറിയ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി തിങ്കഴാഴ്ച കോടതി പരിഗണിക്കും.
 

click me!