'ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം': പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു

Published : Dec 26, 2021, 04:17 PM ISTUpdated : Dec 26, 2021, 04:38 PM IST
'ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം': പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു

Synopsis

പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ (പിയുസിഎൽ) റിപ്പോർട്ട് പ്രകാരം 2021ൽ കർണാടകയിൽ മാത്രം ക്രിസ്ത്യൻ സമൂഹത്തിനെതിരായ 39 അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വലതുപക്ഷ സംഘടനകൾ നടത്തിവരുന്ന ആക്രമണങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan) പ്രധാനമന്ത്രിക്ക് കത്തയച്ചു. ക്രിസ്ത്യൻ ഗ്രൂപ്പുകൾക്കെതിരെ സമീപകാലത്ത് നടന്ന അതിക്രമങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്‍റെ റിപ്പോർട്ട് പ്രകാരം 2021ൽ കർണാടകയിൽ മാത്രം ക്രിസ്ത്യൻ സമൂഹത്തിനെതിരായ 39 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷ നേതാവിന്‍റെ കത്ത്

കർണാടകയും ഗുജറാത്തും ഉൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ ആർഎസ്എസ്സുമായി ചേർന്ന് നിൽക്കുന്ന വലതുപക്ഷ സംഘടനകൾ ക്രിസ്ത്യാനികൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ അസ്വസ്ഥത ഉളവാക്കുന്നതാണ്. കർണാടകയിൽ കഴിഞ്ഞ ആഴ്‌ച്ച മാത്രം ക്രിസ്ത്യാനികൾക്കെതിരെ നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്. 2021 ഡിസംബർ 11 ന് കർണാടകയിലെ കോലാർ ജില്ലയിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുകയും അവരുടെ മതഗ്രന്ഥങ്ങൾ കത്തിക്കുകയും ചെയ്തു. അതേദിവസം തന്നെ ബെലഗാവിയിൽ ഒരു പുരോഹിതനെ വെട്ടുകത്തിയുമായി ഒരാൾ പിന്തുടരുന്ന സംഭവവും ഉണ്ടായി. എന്നാൽ ഈ സംഭവങ്ങളിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

ക്രിസ്ത്യാനികൾ അവരുടെ ആരാധനാലയങ്ങൾ അടച്ച് പൂട്ടാൻ നിർബന്ധിതരാകുകയും അവരുടെ ഞായറാഴ്ച്ച പ്രാർത്ഥനകൾക്കായി ഒത്തുകൂടുന്നത് നിർത്തുകയും ചെയ്തു. വലതുപക്ഷ ഗ്രൂപ്പുകൾ ഭരണകൂടത്തിന്റെ ഒത്താശയോടെ  പ്രാർത്ഥന സ്വാതന്ത്രത്തിനെതിരെ നടത്തുന്ന ഈ ആക്രമണങ്ങൾ നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്ന മതം ആചരിക്കാനും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്. ആൾക്കൂട്ട ആക്രമണങ്ങളുടെ പല കേസുകളിലും യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം പാസ്റ്റർമാരെയും വിശ്വാസികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയാണ്. പ്രാർത്ഥനാ യോഗങ്ങൾ നിർത്തിവയ്ക്കാൻ പള്ളികൾക്ക് പൊലീസ് ഔപചാരിക നോട്ടീസ് നൽകുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്.

ഗുജറാത്തിൽ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടന മതവികാരം വ്രണപ്പെടുത്തുകയും പെൺകുട്ടികളെ ക്രിസ്റ്റ്യാനിറ്റിയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു എന്ന കുറ്റമാരോപിച്ചുകൊണ്ട് ഗുജറാത്ത് ഫ്രീഡം ഓഫ് റിലീജിയൻ ആക്റ്റ്, 2003 പ്രകാരം കേസെടുത്തു. വഡോദര നഗരത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷ പീഡനങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര ഫോറങ്ങൾ വരെ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2020-ൽ യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) അവരുടെ റിപ്പോർട്ടിൽ ഇന്ത്യയെ 'പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങൾ' ആയി തരംതാഴ്ത്തിയിട്ടുണ്ട്. അസ്ഥിരമായ ഈ സാഹചര്യത്തിൽ വലതുപക്ഷ ഗ്രൂപ്പുകളുടെ ക്രിസ്ത്യൻ സമുദായത്തിന് നേരെയുള്ള ആക്രമണം തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കർണാടക, ഗുജറാത്ത്, മധ്യപ്രദേശ്, യുപി ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു; അസ്വാഭാവികതയില്ലെന്ന് പൊലീസ്
ജമാഅത്തെ വേദിയില്‍ സിപിഎം എംഎൽഎ ദലീമ, കേരള അമീർ മുജീബ് റഹ്മാനും വേദിയിൽ, പങ്കെടുത്തത് വടുതലയിൽ നടന്ന പരിപാടിയിൽ