
മലപ്പുറം: സിപിഎമ്മിന് മീതെ സമ്മർദ്ദം ചെലുത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ ബന്ധമുണ്ടാക്കാനുള്ള ബിജെപി ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിനായി കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുകയാണ്. അവിഹിതമായ ബന്ധം സംഘപരിവാറും സിപിഎമ്മും തമ്മിലുണ്ട്. മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രിയും മകളും ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എസ്.എഫ്.ഐ.ഒ എന്താണ് ചെയ്യാൻ പോകുന്നതെന്ന് സൂക്ഷ്‌മതയോടെ നോക്കും. സ്വർണ്ണക്കടത്ത് കേസിലും കരുവന്നൂർ കേസിലും സംഭവിച്ചത് തന്നെയാണ് ആവർത്തിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ.ഒയുടെ അന്വേഷണത്തിന് എന്തിനാണ് എട്ടു മാസത്തെ കാലപരിധിയെന്ന് അദ്ദേഹം ചോദിച്ചു. രണ്ടാഴ്ച കാലം കൊണ്ട് നോക്കിത്തീർക്കാവുന്ന ഫയലുകൾ മാത്രമാണ് ഉള്ളത്. എസ്എഫ്ഐഒ അന്വേഷണം തടസപ്പെടുത്താനാണ് എക്സാലോജിക് കമ്പനിയുടെ പേരിൽ മുഖ്യമന്ത്രിയുടെ മകൾ വീണ ബെംഗളൂരു ഹൈക്കോടതിയിൽ പോയത്. മടിയിൽ കനമുണ്ടെന്നതാണ് യാഥാർത്ഥ്യം. മുഖ്യമന്ത്രി ആദ്യം പറഞ്ഞത് അന്വേഷണത്തെ ഭയമില്ല എന്നാണ്. അന്വേഷണ സമയത്ത് ഇടപെടാൻ പാടില്ലെന്ന സുപ്രീംകോടതി വിധിയുണ്ട്. എന്നിട്ടും അന്വേഷണം തടസ്സപ്പെടുത്താൻ പോയത് അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാർട്ടി അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് വിഡി സതീശൻ പറഞ്ഞു. ഇത് ജനാധിപത്യ നടപടിയാണ്. ബിജെപിയുടെ 6500 കോടി രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല. എന്തും ചെയ്യാൻ ഈ ഫാസിസ്റ്റ് ഭരണകൂടം മടിക്കില്ല എന്നതിന്റെ തെളിവാണിത്. നിയമപരമായി തന്നെ ഈ നടപടിയെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam