
തിരുവനന്തപുരം: ജനക്കൂട്ടമായിരുന്നു ഉമ്മൻചാണ്ടിയുടെ ഇന്ധനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭ സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. ''53 വർഷത്തിന് ശേഷം ഉമ്മൻ ചാണ്ടിയില്ലാതെ നിയമസഭ ചേരുന്നു. ജനക്കൂട്ടമായിരുന്നു ഉമ്മൻചാണ്ടിയുടെ ഇന്ധനം. ചെറിയ സങ്കടങ്ങളുമായി വരുന്നവരെ പോലും അദ്ദേഹം നിരാശപ്പെടുത്തിയില്ല. കേരളത്തിൽ ഇങ്ങനെ സഞ്ചരിച്ച വേറൊരു നേതാവില്ല. ഭക്ഷണം ഇത്രയും കുറച്ച് കഴിച്ച മറ്റൊരു നേതാവുമുണ്ടാകില്ല. ജനസമ്പർക്ക പരിപാടിയുടെ പേരിലല്ല, ഉമ്മൻചാണ്ടി അനുസ്മരിക്കപ്പെടേണ്ടത്. പാവപ്പെട്ടവരുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം കഠിനാധ്വാനം ചെയ്തു. അചഞ്ചലമായ ദൈവവിശ്വാസിയായിരുന്നു ഉമ്മൻചാണ്ടി. ഒരുപാട് പീഢാനുഭവങ്ങളും ക്രൂശിക്കപ്പെടലുകളും ഉണ്ടായി. കുരിശിലേറ്റിയ ശേഷം ക്രൂശിച്ചവർ തന്നെ പറഞ്ഞു. ഉമ്മൻചാണ്ടി നീതിമാനാണെന്ന്.'' വിഡി സതീശൻ ഓർമ്മിച്ചു.
കാർക്കശ്യക്കാരനായ സ്പീക്കറായിരുന്നു വക്കമെന്നും വി ഡി സതീശൻ അനുസ്മരിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ചാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായിരിക്കുന്നത്. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ആൾക്കൂട്ടത്തെ ഊർജ്ജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രിയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ അനുസ്മരിച്ചു.
പൊതു പ്രവർത്തകർക്ക് ഉമ്മൻചാണ്ടി എന്നും മാതൃകയായിരുന്നു. ജനക്ഷേമത്തിനും സംസ്ഥാന വികസനത്തിനും ഊന്നൽ നൽകിയിരുന്ന പൊതു പ്രവർത്തകനും നിയമസഭാ സാമാജികനും ആയിരുന്നു ഉമ്മൻചാണ്ടിയെന്നും സ്പീക്കർ അനുസ്മരിച്ചു. സ്പീക്കർ പദവിക്ക് അനുകരണീയ മാതൃകയായിരുന്നു വക്കം പുരുഷോത്തമനെന്നും സ്പീക്കർ അനുസ്മരിച്ചു. കേരളാ നിയമസഭയുടെ ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്ന വ്യക്തിയാണ് അദ്ദേഹം. കൃത്യനിഷ്ഠയും നിശ്ചയദാർഡ്യവുമായിരുന്നു വക്കത്തിന്റെ സവിശേഷതയെന്നും സ്പീക്കർ അനുസ്മരിച്ചു.