
കോഴിക്കോട്: വർഗീയതക്കെതിരെ ഒരു വീട്ടുവീഴ്ചയും തന്‍റെ ഭാഗത്ത് നിന്ന് ഒരിക്കലുമുണ്ടാകില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിസഭയിലെ ഒരു മന്ത്രി പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ട് അതേ സ്ഥാനത്തു തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുകയും ചെയ്തു. വർഗീയത പറഞ്ഞ മന്ത്രി യു ഡി എഫിലാണെങ്കിൽ 24 മണിക്കൂർ പോലും ആ സ്ഥാനത്തുണ്ടാവില്ലെന്നും സതീശൻ, പുതുയുഗ യാത്രയുടെ കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ മുതലക്കുളം മൈതാനത്ത് പറഞ്ഞു. സജി ചെറിയാന്‍റെ മലപ്പുറം പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. പച്ചയ്ക്ക് വർഗീയത പറയുന്നവരെ പൊന്നാട അണിയിക്കുകയാണ് പിണറായി വിജയൻ ഇപ്പോൾ ചെയ്യുന്നത്. നാല് വോട്ടിന് വേണ്ടി ഞങ്ങൾ വർഗീയത പറയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. തുടർ ഭരണം വേണ്ട എന്ന് സാംസ്‌കാരിക കേരളം പറയുന്നു. ഇടത് സഹയാത്രികർ പോലും സി പി എം തീവ്രവലത് പക്ഷമാണ് എന്ന് തിരിച്ചറിഞ്ഞു. ഇടതു പക്ഷ സഹയാത്രികർ ഇത്തവണത്തെ തെരഞ്ഞെടുപ്പി. യു ഡി എഫിനൊപ്പം ഉണ്ടാകുമെന്നും സതീശൻ പ്രതീക്ഷ പങ്കുവച്ചു.
വെന്റിലേറ്ററിലായ ആരോഗ്യ കേരളത്തെ വീണ്ടെടുക്കാന്‍ യു.ഡി.എഫ് നിയോഗിച്ച ഡോ. എസ്.എസ് ലാലിന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് കമ്മിഷന്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും സതീശൻ വ്യക്തമാക്കി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ മുന്നണി ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട ഒരു കമ്മിഷനെ നിയോഗിച്ചത്. ഹെല്‍ത്ത് കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭാവി കേരളത്തിന് ഒരു വിജ്ഞാന സമ്പത്തായിരിക്കുമെന്നതില്‍ സംശയമില്ല. യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് വേണ്ടി ആദ്യം ആരോഗ്യം എന്ന ആശയമാണ് യു.ഡി.എഫ് മുന്നോട്ടു വയ്ക്കുന്നത്. ഇതിലൂടെയാണ് പൊതുജനാരോഗ്യ രംഗത്തെ സമൂലമായ മാറ്റം യു.ഡി.എഫ് വിഭാവനം ചെയ്യുന്നത്. യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കും. പണം ഇല്ലാതെ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല.
പരിശോധനയും മരുന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന സാധാരണക്കാരുടെ അവകാശമാണെന്നതാണ് യു.ഡി.എഫ് നിലപാട്. സര്‍ക്കാര്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് നിലച്ചു പോയ സൗജന്യ സേവനങ്ങള്‍ ഉറപ്പാക്കും. രോഗികളുടെ എണ്ണം കണക്കാക്കി ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താത്തതു കൊണ്ടാണ് രോഗികള്‍ തറയില്‍ കിടക്കുന്നതും ഒന്നും രണ്ടും മൂന്നും രോഗികള്‍ ഒരു കട്ടിലില്‍ കിടക്കുന്നതും ഐ.സി.യുവും വെന്റിലേറ്ററും കിട്ടാത്തതും. സെക്കന്‍ഡറി ആശുപത്രികളിലും 24 മണിക്കൂറും ട്രോമ കെയറുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. അതില്ലാത്തതു കൊണ്ടാണ് ചികിത്സ വൈകുന്നതും മെഡിക്കല്‍ കോളജുകളിലെ തിരക്ക് വര്‍ധിക്കുന്നതും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതും. ഇന്‍ഷൂറന്‍സ് സംവിധാനങ്ങള്‍ തകര്‍ന്നതും പരിശോധിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ്പ് പരാജയത്തിലാണെന്നും സതീശൻ അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam