
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എംആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എ ഡി ജി പി അജിത് കുമാറിനെ വഴിവിട്ട് മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നാണ് കോടതി പരാമർശത്തിലൂടെ വ്യക്തമായതെന്നും, സതീശൻ തുറന്നടിച്ചു. മുഖ്യമന്ത്രി എല്ലാ കൊള്ളരുതായ്മയും അജിത്ത് കുമാറിനെ കൊണ്ട് നടത്തിച്ചു. അതിനാലാണ് ഇപ്പോഴും മുഖ്യമന്ത്രി സംരക്ഷണം ഒരുക്കിയത്. കെ എം മാണിക്കെതിരെ കോടതി പരാമർശമുണ്ടായപ്പോളുള്ള ധാർമികത ഇപ്പോഴും പിണറായി ഉയർത്തിപ്പിടിക്കുന്നുണ്ടോ എന്നും സതീശൻ ചോദിച്ചു.
എം ആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി വിധിയിൽ മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചെന്ന് പറയുന്നുണ്ട്. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാർമികമായി അവകാശമില്ല. അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെന്ന് കോടതി നിരീക്ഷണമുണ്ട്. വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. അത് ഭരണകാര്യങ്ങള്‍ക്കാണ്, അല്ലാതെ മറ്റൊന്നിനുമല്ല. ഒരു ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തില്‍ രാഷ്ട്രീയ എക്‌സിക്യൂട്ടീവിന് ഒരു പങ്കുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളിക്ക് സതീശന്റെ മറുപടി
സംഘപരിവാറിന്റെ നാവായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാറിയെന്ന് വി ഡി സതീശൻ ആരോപിച്ചു. ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. സംഘപരിവാറിന്റെ പ്രത്യക്ഷ നാവായി വെള്ളാപ്പള്ളി പരോക്ഷനാവായി സി പി എമ്മും മാറി. സ്പർദ വളർത്താനുള്ള ശ്രമം ആരുണ്ടാക്കിയാലും യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും സതീശൻ തുറന്നടിച്ചു.