വാക്സീനേഷന് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിയെ പിന്തുണച്ച് ആരോഗ്യമന്ത്രി

By Web TeamFirst Published Jul 26, 2021, 6:33 PM IST
Highlights

സംസ്ഥാനത്ത് 45 വയസ്സിന് മുകളിൽ ഉള്ള 76 ശതമാനം പേർക്ക് ഫസ്റ്റ് ഡോസ് വാക്സീൻ നൽകാനായെന്ന് മന്ത്രി പറഞ്ഞു. 35% ആളുകൾക്ക് രണ്ട് ഡോസും നൽകാനായി

തിരുവനന്തപുരം: വാക്സീനേഷന് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിയെ പിന്തുണച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ടിപിആർ കുറയ്ക്കാൻ വേണ്ടിയാണ് ഈ നടപടിയെന്നും തദ്ദേശ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചാണ് നടപടിയെന്നും കാസർകോട് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് വ്യക്തമാക്കിയിരുന്നു. കാസർകോടിന് പുറമെ കണ്ണൂരിലാണ് വാക്സീനേഷന് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ഈ നടപടികളെ പിന്തുണച്ച മന്ത്രി ജില്ലാ കളക്ടർമാർക്ക് ജില്ലകളിലെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാമെന്നും പറഞ്ഞു.

ജില്ലാ കളക്ടർമാരുടെ തീരുമാനം മറ്റ് പ്രശ്നങ്ങൾക്ക് ഇടയാക്കേണ്ടതില്ല. സ്പോട്ട് രജിസ്‌ട്രേഷനും ഓണ്ലൈന് രജിസ്‌ട്രേഷനും ഒരുപോലെ കൊണ്ടുപോകേണ്ടതാണ്. ഇതിൽ സംഘർഷങ്ങളുടെ ആവശ്യമില്ല. മാർഗനിർദേശങ്ങൾ നേരത്തെ തന്നെ നൽകിയിട്ടുള്ളതാണ്. അത് പാലിക്കപ്പെടേണ്ടതാണെന്നും വീണ ജോർജ്ജ് പറഞ്ഞു.

സംസ്ഥാനത്ത് 45 വയസ്സിന് മുകളിൽ ഉള്ള 76 ശതമാനം പേർക്ക് ഫസ്റ്റ് ഡോസ് വാക്സീൻ നൽകാനായെന്ന് മന്ത്രി പറഞ്ഞു. 35% ആളുകൾക്ക് രണ്ട് ഡോസും നൽകാനായി. ജൂലൈ 18ന് ശേഷം കുറച്ച് കൂടി വാക്സീൻ ലഭിച്ചിരുന്നു. കിട്ടിയത് അനുസരിച്ച് വാക്സീൻ നൽകാനായി. പല ജില്ലകളിലും വാക്സീൻ സ്റ്റോക്ക് തീർന്നു. ദേശീയ ശരാശരിയേക്കാൾ കേരളത്തിലെ വാക്സീനേഷൻ തോത് കൂടുതലാണ്.

തിരുവനന്തപുരം ഉൾപ്പടെ പല ജില്ലകളിലും വാക്സീൻ സ്റ്റോക്ക് ഇല്ല. പൂർണമായ കണക്ക് ലഭ്യമായിട്ടില്ല. നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നിരന്തരം അവരെ ബന്ധപ്പെടുന്നുണ്ട്. കൂടുതൽ വാക്സീൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കണക്ക് സുതാര്യമാണെന്നും അടുത്ത മാസം 60 ലക്ഷം ഡോസ് വാക്സീൻ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. വാക്സീൻ വാങ്ങി തരേണ്ടവർ തന്നെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. 50 ശതമാനം പേർക്ക് രോഗം പിടിപെടാ നോക്കാനായത് കേരളത്തിന്റെ മികവ് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ വെബ്‌സൈറ്റ് അപ്ഡേറ്റ് ആകാത്തത് കൊണ്ടാണ് കേരളത്തിലെ വാക്സീൻ സ്റ്റോക്ക് കാണിക്കാൻ പറ്റാത്തത്. കേരളത്തിൽ ടിപിആർ കൂടുന്നത് പ്രതീക്ഷിക്കപ്പെട്ടതാണ്. സങ്കീർണതകൾ ഒഴിവാക്കി നിയന്ത്രിച്ചു കൊണ്ടുപോകുന്നതായിരുന്നു കേരളത്തിന്റെ രീതിയയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 

click me!