
കൊച്ചി : ബ്രഹ്മപുരത്തേക്ക് പോയ കൊച്ചി കോർപ്പറേഷന്റെ മാലിന്യവണ്ടികൾ യുഡിഎഫ് കൗൺസിലർമാർ തടഞ്ഞ തൃക്കാക്കരയുടെ നടപടി നിർഭാഗ്യകരമെന്ന് മേയർ എം അനിൽകുമാർ. മന്ത്രിമാർ അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിൻ്റെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്. മാലിന്യം സംസ്ക്കരിച്ച വകയിൽ തൃക്കാക്കര നഗരസഭ കൊച്ചി കോർപ്പറേഷന് തരാനുള്ള പണം കുടിശികയാണ്.
സമയം നീട്ടി നൽകണമെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ ആവശ്യപെട്ടിട്ടില്ല. ലോറി തടഞ്ഞത് ക്രിമിനൽ കേസ് എടുക്കേണ്ട നടപടിയാണ്. ബോധപൂർവ്വമായ രാഷ്ട്രീയ നടപടിയാണ് തൃക്കാക്കര നഗരസഭ ചെയ്യുന്നത്. ഈ മാസം 31 കഴിഞ്ഞാൽ കോർപ്പറേഷനും ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകില്ല. ജനങ്ങളിൽ നിന്ന് നഗരസഭ ഭരണ സമിതി ഒറ്റപ്പെടും. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ ആവശ്യപെട്ടാൽ അക്കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും കൊച്ചി മേയർ പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കൊച്ചി കോർപ്പറേഷൻ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നതെന്നായിരുന്നു തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. കൊച്ചി കോർപ്പറേഷനെതിരെ പൊലീസ് കേസെടുക്കണമെന്നും തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ പറഞ്ഞു. കൊച്ചി കോർപ്പറേഷൻ മാലിന്യം കൊണ്ടു പോകുന്നുണ്ടെങ്കിൽ തൃക്കാക്കര നഗരസഭയുടേയും കൊണ്ടു പോകണം. കൊച്ചി കോർപ്പറേഷൻ്റെ മാത്രം മാലിന്യം കൊണ്ടുപോകാനാണ് തീരുമാനമെങ്കിൽ മാലിന്യവണ്ടി തൃക്കാക്കരയിലൂടെ കടത്തിവിടില്ലെന്നും നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ വ്യക്തമാക്കി.
Read More : കോർപ്പറേഷൻ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകുന്നത് കോടതി ഉത്തരവ് ലംഘിച്ചെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ