
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജിയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാനുള്ള വിജിലൻസ് നോട്ടിസ് ഷാജി ഇന്നലെ വൈകീട്ട് കൈപ്പറ്റിയിരുന്നു. ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽനിന്ന് കണ്ടെടുത്ത പണം, സ്വർണ്ണം എന്നിവയുടെ ഉറവിടം, കണ്ടെടുത്ത 77 രേഖകൾ സംബന്ധിച്ച വിവരങ്ങളാണ് വിജിലന്‍സ് ശേഖരിക്കുക.
ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കുമെന്ന് ഷാജി നേരത്തെ പറഞ്ഞിരുന്നു. റെയ്ഡ് സംബന്ധിച്ച് ചില മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകൾക്കെതിരെ നിയമപരമായി നീങ്ങാൻ തീരുമാനിച്ച സാഹചര്യത്തിലാണ് പരസ്യ പ്രതികരണം ഒഴിവാക്കുന്നതെന്നും ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. കെ എം ഷാജിയുടെ കണ്ണൂര്‍ ചാലാട്ടെ വീട്ടിൽ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത നാൽപ്പത്തി എട്ട് ലക്ഷത്തിലധികം രൂപ, കണ്ണൂരെയും കോഴിക്കോട്ടെയും വീടുകളിൽ നിന്ന് കണ്ടെത്തിയ 77 രേഖകൾ എന്നിവ ഇന്നലെ കോഴിക്കോട് വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയിരുന്നു. കോഴിക്കോട് വിജിലൻസ് എസ് പി ശശിധരന്‍റെ നേതൃത്വത്തിലായിരുന്നു ഏപ്രിൽ 13 ന് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരേയും വീടുകളിൽ പരിശോധന നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam