
അടൂർ: അടൂർ കടമ്പനാട് വില്ലേജ് ഓഫിസർ മനോജിൻ്റെ ആത്മഹത്യയിൽ കലക്ടർ ആർഡിഒയോട് റിപ്പോർട്ട് തേടി. ആർഡിഒ നൽകുന്ന റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറും. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് 12 വില്ലേജ് ഓഫീസർമാർ ഇന്നലെ കലക്ടർക്ക് പരാതി നൽകിയിരുന്നു. പരാതി സമഗ്ര അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിക്കും കൈമാറുകയായിരുന്നു.
മണ്ണെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ തടയണമെന്നും വില്ലേജ് ഓഫീസർമാരുടെ പരാതിയിലുണ്ട്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തണമെന്നും വില്ലേജ് ഓഫീസർമാർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മനോജിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നടക്കുന്ന മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ നേതാക്കളുമായി പ്രശ്നമുണ്ടായിരുന്നതായും ഇതില്‍ മനോജിന് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായും ബന്ധുക്കള്‍ അന്ന് തന്നെ പരാതിപ്പെട്ടിരുന്നു. മനോജ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ ചില ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് പോയതിലും കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. ബന്ധുക്കളുടെ പരാതിക്ക് സമാനമായ പരാതിയാണ് ഇതിനെല്ലാം ശേഷം ഇപ്പോൾ മനോജിന്‍റെ സഹപ്രവര്‍ത്തകരായ മറ്റ് വില്ലേജ് ഓഫീസര്‍മാര്‍ നല്‍കിയിരിക്കുന്ന പരാതിയും.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam