
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നത് തന്നെയെന്ന് അച്ഛൻ ഉണ്ണി. മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. അർജുന്റെ അറസ്റ്റോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു. സിബിഐ യും സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും ഉണ്ണി ആരോപിച്ചു.
പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ പിടിയിലായവരിൽ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറും ഉള്‍പ്പെട്ടിരുന്നു. സ്വർണ്ണ കവർച്ച കേസിൽ മറ്റു പ്രതികൾക്കൊപ്പം ചെര്‍പ്പുളശ്ശേരി മുതൽ വാഹനം ഓടിച്ചത് തൃശ്ശൂര്‍ സ്വദേശിയായ അർജുനായിരുന്നു.
സ്വർണ്ണം കവർന്ന കേസിൽ 13 പേർ ഇതിനകം തന്നെ പൊലീസ് പിടിയിലായിട്ടുണ്ട്. ഈ 13 അംഗ സംഘത്തിലെ അംഗമാണ് അർജുനും. ഈ മാസം 21-ാം തിയതിയായിരുന്നു പെരിന്തൽമണ്ണയിൽ കവർച്ച നടന്നത്. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് 2018 സെപ്റ്റംബർ 25 നുണ്ടായ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണ സമയം വാഹന ഓടിച്ചിരുന്നത് അർജുൻ ആയിരുന്നെന്ന് കണ്ടത്തിയത്. അന്ന് പോലീസും ക്രൈംബ്രാഞ്ചും സിബിഐയും വാഹനാപകടത്തിലെ സംശയങ്ങളിൽ അർജുനെ ചോദ്യം ചെയ്തിരുന്നു.
അർജ്ജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവും അന്ന് ശക്തമായിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ചയും അർജുന്‍റെ അറസ്റ്റും. ഇതിന് പുറമേ ചില കവർച്ച കേസുകളിലും അടിപിടി കേസുകളിലും അർജുന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കവർച്ചാ കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രതികളുമായുള്ള മുൻ പരിചയം പിന്നീട് സ്വർണ്ണ കവർച്ചയിലെ ഗൂഡാലോചനയിലേക്ക് എത്തുകയായിരുന്നു. എന്നാൽ പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്നും ആ രീതിയിൽ അന്വേഷണം ഇല്ലെന്നും പോലീസ് വ്യക്തമാക്കി. നിലവിൽ റിമാൻഡിലാണ് അർജുൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam