'ആദ്യം വിദ്യാഭ്യാസം, പിന്നെ ജോലി, അതുകഴിഞ്ഞുമാത്രം കല്ല്യാണം';മകള്‍ക്ക് നീതി കിട്ടിയെന്ന് വിസ്‍മയയുടെ അച്ഛന്‍

Published : May 23, 2022, 12:22 PM ISTUpdated : May 23, 2022, 12:48 PM IST
 'ആദ്യം വിദ്യാഭ്യാസം, പിന്നെ ജോലി, അതുകഴിഞ്ഞുമാത്രം കല്ല്യാണം';മകള്‍ക്ക് നീതി കിട്ടിയെന്ന് വിസ്‍മയയുടെ അച്ഛന്‍

Synopsis

കോടതിക്കകത്ത് ഇരുന്ന് നീറിയത് പോലെ ഒരു അച്ഛനും വരുത്തരുതെന്നാണ് പ്രാര്‍ത്ഥനയെന്നും വിസ്‍മയയുടെ അച്ഛന്‍ പറഞ്ഞു.  

കൊല്ലം: മകള്‍ക്ക് നീതി കിട്ടിയെന്ന് വിസ്‍മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍.  ഈ വിധി സമൂഹത്തിന് വേണ്ടിയാണ്. സ്തീധനം ആവശ്യപ്പെട്ട് ആരെങ്കിലും വന്നാല്‍ പെണ്‍കുട്ടിയെ കൊടുക്കാതിരിക്കുക. വിദ്യാഭ്യാസവും ജോലിയും ലഭിച്ചിട്ട് മാത്രം വിവാഹം കഴിപ്പിക്കുകയെന്നും വിസ്‍മയയുടെ അച്ഛന്‍ പറഞ്ഞു. വിവാഹം രണ്ടാമത്തെ ഘടകം മാത്രമാണ്. ആദ്യം വിദ്യാഭ്യാസം, പിന്നെ ജോലി, അതുകഴിഞ്ഞുമാത്രം കല്ല്യാണം. അനുഭവം കൊണ്ടാണ് പറയുന്നത്. കോടതിക്കകത്ത് ഇരുന്ന് നീറിയത് പോലെ ഒരു അച്ഛനും വരുത്തരുതെന്നാണ് പ്രാര്‍ത്ഥനയെന്നും വിസ്‍മയയുടെ അച്ഛന്‍ പറഞ്ഞു.

വിധിയില്‍ സന്തോഷമുണ്ടെന്ന് വിസ്‍മയയുടെ അമ്മ സജിത പ്രതികരിച്ചു. മറ്റാര്‍ക്കും ഈ ഗതി വരരുത്. ഈ വിധി അതിന് ഉപകരിക്കട്ടെ. കിരണ്‍ കുമാറിന് പരമാവധി ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും വിസ്മയയുടെ അമ്മ പറഞ്ഞു. വിതുമ്പലോടെയാണ് ശിക്ഷാവിധി വിസ്‍മയയുടെ അമ്മ കേട്ടത്. നിരവധി പേരുടെ പ്രാര്‍ത്ഥനയുടെ ഫലമെന്നായിരുന്നു സഹോദരന്‍ വിജിത്തിന്‍റെ പ്രതികരണം.

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്‍മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്നാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ്  കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. കിരൺ കുമാറിനെതിരെ പൊലീസ്  ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞു.

ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം കോടതി റദ്ദാക്കി. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന്  അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന  ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. 

2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ വിധി പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം  അച്ഛനുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമർഥിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്. ഭർതൃവീട്ടില്‍ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു. അച്ഛൻ ത്രിവിക്രമൻ നായരുമായി നടത്തിയ ഫോൺ സംഭാഷണം കോടതിയിൽ സുപ്രധാന തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗണേഷ് കുമാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണ് അറിയണമെന്ന് കെ മുരളീധരൻ; 'ഇത് വ്യക്തിപരമല്ല'
ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്, ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി മന്ത്രി; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ബിന്ദു മേനോൻ