സമാധാന ദൗത്യ സംഘം വിഴിഞ്ഞത്ത്; അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്ന് ദൗത്യ സംഘം, എതിർപ്പ് അറിയിച്ച് ജനകീയ കൂട്ടായ്മ

Published : Dec 05, 2022, 02:50 PM ISTUpdated : Dec 05, 2022, 03:26 PM IST
സമാധാന ദൗത്യ സംഘം വിഴിഞ്ഞത്ത്; അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്ന് ദൗത്യ സംഘം, എതിർപ്പ് അറിയിച്ച് ജനകീയ കൂട്ടായ്മ

Synopsis

സമാധാന ശ്രമം ഏകപക്ഷീയമാണെന്ന് ആരോപിച്ച പ്രാദേശിക ജനകീയ കൂട്ടായ്മ എതിർപ്പ് അറിയിച്ചു. തങ്ങളെ ആക്രമിച്ചവരെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും പ്രാദേശിക ജനകീയ കൂട്ടായ്മ പ്രതികരിച്ചു.

തിരുവനന്തപുരം: സമാധാന ദൗത്യ സംഘം വിഴിഞ്ഞത്തെ സമരപ്പന്തലിലെത്തി. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്ന് ദൗത്യ സംഘം ആവശ്യപ്പെട്ടു. അതേസമയം, സമാധാന ദൗത്യ സംഘത്തെ പ്രാദേശിക ജനകീയ കൂട്ടായ്മ തള്ളി. സമാധാന ശ്രമം ഏകപക്ഷീയമാണെന്ന് ആരോപിച്ച പ്രാദേശിക ജനകീയ കൂട്ടായ്മ, തങ്ങളെ ആക്രമിച്ചവരെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും വിമര്‍ശിച്ചു.

സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ വിഴിഞ്ഞം സന്ദർശിക്കുന്നത്. ബിഷപ്പ് ഡോ. സൂസപാക്യം,  ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തിലു‌‌ള്ളത്. സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകരെയും സംഘം സന്ദർശിക്കും. മുല്ലൂരിലെ സമരപ്പന്തലുകളും സന്ദര്‍ശിക്കും.

Also Read: വിഴിഞ്ഞം സംഘർഷം : സർക്കാർ വാദം അംഗീകരിച്ചു; എൻഐഎ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി തള്ളി

സമാധാനം ഉറപ്പാക്കണമെന്ന് വിഴിഞ്ഞം സമരസമിതിയും ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാൻ അധികാരികൾ തയാറാകണമെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യം. ആരെയും മുറിവേല്പിക്കാത്ത ആത്യന്തികമായ പരിഹാരം ഉണ്ടാകണമെന്ന് പാളയം ഇമാം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യം പരിഹരിക്കണമെന്ന് മാർ ബർണബാസ് മെത്രാപോലീത്തയും പറഞ്ഞു. പുരോഗതിക്കൊപ്പം ദേശവാസികളുടെ നന്മയുമാണ് ആഗ്രഹിക്കുന്നത്. എല്ലാവരേയും വിശ്വാസത്തിലെടുത്ത് വേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസും ആവശ്യപ്പെട്ടു.

അതേസമയം, സമരം ഒത്തുതീർപ്പാക്കുന്നതിനായി സർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള സമവായ ശ്രമങ്ങളും തുടരുകയാണ്. വിഴിഞ്ഞം വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകീട്ട് 5 ന് മന്ത്രിസഭ ഉപസമിതി യോഗം ചേരും. അതിന് ശേഷം സമര സമിതിയുമായി ചർച്ച നടത്താനും സാധ്യതയുണ്ട്. 

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും