വിഴിഞ്ഞം ചർച്ച പരാജയം; തീരുമാനമാകാതെ പിരിയുന്നത് നാലാംവട്ട ചര്‍ച്ച, റിലേ ഉപവാസം തുടരും

By Web TeamFirst Published Sep 5, 2022, 9:38 PM IST
Highlights

മന്ത്രിസഭാ ഉപസമിതിയുമായി ലത്തീൻ രൂപത നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. ഇത് 4-ാമത്തെ പ്രാവശ്യമാണ് ചർച്ച തീരുമാനമാകാതെ പിരിയുന്നത്. 

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. മന്ത്രിസഭാ ഉപസമിതിയുമായി ലത്തീൻ രൂപത നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. ഇത് 4-ാമത്തെ പ്രാവശ്യമാണ് ചർച്ച തീരുമാനമാകാതെ പിരിയുന്നത്. ഇന്നലെ മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. ചർച്ച പരാജയപ്പെട്ടതോടെ സമരം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ലത്തീൻ അതിരൂപത.

വിഴിഞ്ഞം തുറമുഖ കവാടത്തിലെ ഉപരോധ സമരവും  ഉപവാസ സമരവും തുടരുകയാണ്. തുറമുഖ നിർമാണം നിർത്തിവച്ച് സമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉൾപ്പെടെ 7 ഇന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമര സമിതിയുടെ തീരുമാനം. സമരം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് മുതൽ ഉപവാസ സമരവും തുടങ്ങിയിരുന്നു. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയുടെ നേതൃത്വത്തിൽ ആറ് പേരാണ് ഉപവാസമിരിക്കുന്നത്. കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്റെ 21-ാം ദിനമായ ഇന്ന് സമരത്തിനെത്തിയത്. അടുത്ത ദിവസങ്ങളിൽ മറ്റ് വൈദികരും സന്യസ്തരും അൽമായരും ഉപവാസമിരിക്കും. തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള. ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്.

തുറമുഖത്തിനെതിരായ സമരം സംസ്ഥാന വ്യപകമാക്കുമെന്ന് ലത്തീന്‍ രൂപത അറിയിച്ചു. ചർച്ചയില്‍ 7 ആവശ്യങ്ങൾ ഉന്നയിച്ചു. ക്യാമ്പുകളിൽ കഴിയുന്നവരെ ഓണത്തിന് മുമ്പ് മാറ്റണമെന്ന ആവശ്യം നടന്നില്ല. മുഖ്യമന്ത്രി ഇന്ന് ആക്ഷേപിക്കുകയാണ് ചെയ്തതെന്ന് വികാരി ജനറൽ യൂജിൻ പെരേര പ്രതികരിച്ചു. ഉറപ്പ് നല്‍കുന്നതല്ലാതെ സര്‍ക്കാര്‍ ഉത്തരവുകളൊന്നും ഇറക്കുന്നില്ലെന്ന് വിമര്‍ശിച്ച സമര സമിതി പ്രതിനിധികള്‍,  സമരം സംസ്ഥാന വ്യാപകമാക്കുമെന്നും വ്യക്തമാക്കി. ചെല്ലാനത്തേക്കും കൊല്ലത്തേക്കും സമരം വ്യാപിക്കും.

click me!