
തിരുവനന്തപുരം: വിഴിഞ്ഞം സമരപ്പന്തൽ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കാവടത്തിലെ സമര പന്തൽ പൊളിച്ചു നീക്കിയതിന് ശേഷമായിരിക്കും തുറമുഖ നിർമ്മാണം പുനരാരംഭിക്കുക. പന്തൽ പൊളിച്ച് നീക്കിയതിന് ശേഷം നിർമാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
140 ദിവസം പിന്നിട്ട സമരം ഒത്തു തീർപ്പായ സാഹചര്യത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം അദാനി ഗ്രൂപ്പ് ഉടൻ പുനരരാരംഭിക്കും. സമരം തീർപ്പായ സാഹചര്യത്തിൽ അദാനി ആവശ്യപ്പെട്ട 200 കോടി രൂപ സമര സമിതിയിൽ നിന്നും ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോകും. പകരം നിർമ്മാണം തീർക്കാൻ സമയ പരിധി സർക്കാരിന് നീട്ടി കൊടുക്കേണ്ടി വരും. കരാർ കാലാവധി തീർന്ന സാഹചര്യത്തിൽ അദാനിയിൽ നിന്നും ആർബിട്രേഷൻ ഇനത്തിൽ നഷ്ട പരിഹാരം ഈടാക്കാനുള്ള സർക്കാർ ശ്രമവും ഉപേക്ഷിച്ചേക്കും.
അതേസമയം, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന പരാതി. ഉത്തരവ് നിലനിൽക്കെ വീണ്ടും സംഘർഷം ഉണ്ടാക്കി എന്നും കേന്ദ്രസേനയുടെ സംരക്ഷണം ഇല്ലാതെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാൻ ആകില്ലെന്നും ഹർജിക്കാർ കോടതി അറിയിച്ചിരുന്നു.തുറമുഖ പ്രദേശമടങ്ങുന്ന അതീവ സുരക്ഷാ മേഖല കേന്ദ്ര സേനയ്ക്ക് കൈമാറുന്നതിൽ കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. നിർമ്മാണ പ്രദേശത്തിനകത്ത് കേന്ദ്ര സേനസുരക്ഷ ഒരുക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാരും അറിയിച്ചിട്ടുണ്ട്.
Also Read: അസാധാരണ കാഴ്ചകളുടെ 113 ദിവസങ്ങൾ; വിഴിഞ്ഞം വേദിയായത് കേരളതീരം ഇന്നേവരേ കാണാത്ത സമരപ്രക്ഷോഭങ്ങൾക്ക്
എന്നാൽ, സമരം ഒത്തുതീർപ്പായ സാഹചര്യത്തിൽ സർക്കാർ ഇന്ന് കോടതിയിൽ സ്വീകരിക്കുന്ന നിലപാടും നിർണ്ണായകമാകും. അതേസമയം വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ അടക്കം ആക്രമിച്ചിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നാണ് ഹർജിക്കാർ അറിയിച്ചത്. നിർമ്മാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ കോടതിയിൽ ൃ നൽകിയ ഉറപ്പ് ലംഘിച്ചെന്നും ഹർജിക്കാർ കുറ്റപ്പെടുത്തിയിരുന്നു. ജസ്റ്റിസ് അനു ശിവരാമന്റെ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam