
തിരുവനന്തപുരം: ലോക സമുദ്ര വ്യാപാരത്തിൽ കേരളത്തിന്‍റെ വാതിലായി വിഴിഞ്ഞം തുറമുഖം ഇന്ന് തുറക്കുന്നു. അഭിമാന പദ്ധതി രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. അൽപ്പസമയം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഭവനിൽ നിന്ന് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും ഹെലികോപ്ടറിലാണ് പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്തിലേക്ക് പുറപ്പെട്ടത്. വിഴിഞ്ഞം തുറമുഖത്ത് പ്രത്യേകം വിഴിഞ്ഞം തുറമുഖത്ത് സജ്ജമാക്കി ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി തുറമുഖം നടന്ന് കാണും. മുഖ്യമന്ത്രി പിണറായ വിജയനും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
വിഴിഞ്ഞം തുറമുഖം നാടിന് സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി എംഎസ്‍സിയുടെ കൂറ്റൻ കപ്പലിനെ മോദി സ്വീകരിക്കും. ഗവര്‍ണറും മുഖ്യമന്ത്രിയുടക്കം 17 പേരായിരിക്കും ഉദ്ഘാടന വേദിയിലുണ്ടാകുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് തലസ്ഥാനം. വിഴിഞ്ഞം തുറമുഖ കമ്മീഷനിങിൽ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. ഇതിനോടകം ആയിരങ്ങളാണ് വിഴിഞ്ഞത്ത് എത്തിയിട്ടുള്ളത്. തുറമുഖം നാടിന് സമര്‍പ്പിക്കുന്നതിന് സാക്ഷിയാകാൻ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേരാണ് എത്തിയിരിക്കുന്നത്.
ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, ജോർജ് കുര്യൻ,സുരേഷ് ഗോപി, തുറമുഖ മന്ത്രി വിഎൻ വാസവൻ, സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, സജി ചെറിയാൻ, മേയർ ആര്യ രാജേന്ദ്രൻ, ഗൗതം അദാനി, കരൺ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവര്‍ വേദിയിലുണ്ടാകും.വിഴിഞ്ഞം തുറമുഖത്തിന്‍റെ ആദ്യഘട്ട കമ്മീഷനിങാണ് അൽപ്പസമയത്തിനകം നടക്കുക. 10.30ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി 25 മിനിറ്റ് പദ്ധതി പ്രദേശം സന്ദര്‍ശിക്കും. അതിനുശേഷം 11 മണിയോടെയായിരിക്കും വേദിയിലേക്ക് എത്തുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam