വാളയാര്‍ കേസിൽ വീഴ്ച സമ്മതിച്ച് സര്‍ക്കാര്‍; അടിയന്തരമായി വാദം കേൾക്കാൻ ഹൈക്കോടതി

By Web TeamFirst Published Oct 19, 2020, 11:57 AM IST
Highlights

കേസിൽ പുനർവിചാരണ വേണം എന്ന് സർക്കാർ, വേണ്ടിവന്നാൽ തുടർ അന്വേഷണത്തിനും തയ്യാർ

കൊച്ചി: വാളയാര്‍ കേസിൽ സർക്കാർ അപ്പീലിൽ അടിയന്തരമായി വാദം കേൾക്കുമെന്ന് ഹൈക്കോടതി. നവംബർ 9 ന് വാദം കേൾക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. കേസിൽ പുനർവിചാരണ വേണം എന്നാണ് സർക്കാർ നിലപാട്, വേണ്ടിവന്നാൽ തുടർ അന്വേഷണത്തിനും തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 

കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്ച പറ്റിയെന്നു സർക്കാർ അപ്പീലിൽ പറയുന്നു. പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ആണ് കോടതി പരിഗണിച്ചത്. പാലക്കാട് പോക്സോ കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീലുമായി കോടതിയെ സമീപിച്ചത്. കേസിന്‍റെ നടത്തിപ്പിലും അന്വേഷണത്തിലും വീഴ്ചപറ്റിയെന്ന് കോടതിയിൽ സമ്മതിച്ച സർക്കാർ   പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ദുർബലപ്പെടുത്തി പുനർവിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ തുടർ അന്വേഷണത്തിനും ഒരുക്കമാണെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. 

2017 ജനുവരിയലാണ് 13ഉം 9 ഉം വയസ്സുള്ള പെൺകുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ ബലാത്സംഗത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി കുറ്റമുക്തമാക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പ്രതിയടക്കം ആറ് പ്രതികളാണ് കേസിലുള്ളത്.  കേസിൽ സർക്കാർ കഴിഞ്ഞ മാർച്ചിലാണ് അപ്പീൽ ഹ‍ർജി നൽകിയത്. എന്നാൽ അടിയന്തരമായി വാദം കേൾക്കണമെന്ന് വീണ്ടും കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു,

വാളയര്‍ കേസിൽ പെണകുട്ടികൾക്ക് നീതി കിട്ടിയില്ലെന്ന പരാതിയുമായി കുട്ടികളുടെ രക്ഷിതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരത്തിലാണ്. 

തുടര്‍ന്ന് വായിക്കാം: വാളയാര്‍ കേസിൽ എന്തുകൊണ്ട് നടപടിയില്ലെന്ന് ചെന്നിത്തല; രക്ഷിതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ...

 

click me!