Latest Videos

വാളയാർ കേസ്: നീതി തേടി പെൺകുട്ടികളുടെ മാതാപിതാക്കൾ; ഇന്ന് മുഖ്യമന്ത്രിയെ കാണും

By Web TeamFirst Published Oct 30, 2019, 11:23 PM IST
Highlights

സ്പെഷ്യൽ പ്രോസിക്യൂട്ടർ ലത ജയരാജിനെ മാറ്റണമെന്ന് അന്വേഷണോദ്യോഗസ്ഥൻ ഡിവൈഎസ്പി സോജൻ 2017ൽ തന്നെ സർക്കാരിനോടാവശ്യപ്പെട്ടെങ്കിലും ഇത് സർക്കാർ അംഗീകരിച്ചില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പാലക്കാട്: വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ  മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രിയെ കാണാനായി പെൺകുട്ടിയുടെ അമ്മയും അച്ഛനും പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിനിടെ, സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അന്വേഷണോദ്യോഗസ്ഥന്‍റെ ആവശ്യം സർക്കാർ നിരാകരിച്ചെന്ന വിവരവും പുറത്തുവന്നു.

സ്പെഷ്യൽ പ്രോസിക്യൂട്ടർ ലത ജയരാജിനെ മാറ്റണമെന്ന് അന്വേഷണോദ്യോഗസ്ഥൻ ഡിവൈഎസ്പി സോജൻ 2017ൽ തന്നെ സർക്കാരിനോടാവശ്യപ്പെട്ടെങ്കിലും ഇത് സർക്കാർ അംഗീകരിച്ചില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രോസിക്യൂട്ടറെ സഹായിക്കാൻ പൊലാസുദ്യോഗസ്ഥനെ നിയോഗിക്കണമെന്ന ആവശ്യമാകട്ടെ കോടതി നിരാകരിക്കുകയും ചെയ്തു. പ്രോസിക്യൂട്ടറുമായുള്ള ഭിന്നതയെ തുടർന്നായിരുന്നു രണ്ട് നീക്കവും.

ഇതിനിടെ, വാളയാർ കേസന്വേഷണം പൊലീസ് അട്ടിമറിച്ചതിന്‍റെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. മുത്തകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ മുണ്ടില്‍ ഇളയകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതിന്‍റെ ദുരൂഹത അന്വേഷിച്ചില്ല. കൊലപാതക സാധ്യത അന്വേഷിക്കണമെന്ന ഫോറൻസിക് സര്‍ജന്‍റെ നിർദേശവും അവഗണിച്ചു എന്ന വിവരങ്ങളാണ് പൊലീസിനെതിരെ ഉയരുന്നത്. 

ഇളയ കുട്ടിയുടെ മരണം ആത്മഹത്യയെന്നാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ഒരു വർഷത്തിലധികം നിരന്തരമായി പീഡനത്തിനിരയാകുന്നതാണ് ആത്മഹത്യയ്ക്ക് കാരണം. മരണത്തിന് ശേഷം നടത്തിയ ഇൻക്വസ്റ്റിൽ ശരീരത്തിൽ മുറിപ്പാടുകൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഒന്നും പൊലീസ്അന്വേഷിച്ചിട്ടില്ല. മുത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഷിബുവിന്‍റെ മുണ്ടിലാണ് ഇളകുട്ടിയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുണ്ടവിടെയെത്തിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിച്ചില്ല. കൊലപാതകമാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും കുറ്റപത്രത്തിലില്ല.

135 സെന്‍റിമീറ്റര്‍ മാത്രം ഉയരമുള്ള കുട്ടി എങ്ങനെ മൂന്ന് മീറ്റർ ഉയരത്തിൽ തുണി കെട്ടി മരിച്ചുവെന്ന് കുറ്റപത്രത്തിലും മൊഴി പകർപ്പും വിശദീകരിക്കുന്നില്ല. ഇതേക്കുറിച്ചും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. കൊലപാതക സാധ്യത പരിശോധിക്കണമെന്ന് ഫോറൻസിക് മേധാവി ഡോക്ടർ ഗുജ്റാളിനെ നിർദേശവും അന്വേഷണസംഘം അവഗണിച്ചു. പെൺകുട്ടിയെ വിഷം കൊടുത്തു കൊന്നത് അല്ലെന്ന് രക്തപരിശോധനയിൽ വ്യക്തമായതോടെ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മറ്റ് സാധ്യതകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതും ഉദ്യോഗസ്ഥർ അവഗണിച്ചു. അതേസമയം വീഴ്ചയിൽ പരസ്പരം പഴിചാരുകയാണ് പ്രോസിക്യൂഷനും അന്വേഷണോദ്യോഗസ്ഥരും.

തെളിവുകള്‍ ദുര്‍ബലമെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര അറിയിച്ചിരുന്നുവെന്ന് മുന്‍ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ ജലജാ മാധവന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും സാക്ഷി മൊഴികൾ ഒന്നും പരസ്പര ബന്ധമുള്ളതായിരുന്നില്ലെന്നും ജലജ മാധവനെ മാറ്റിയ ശേഷം സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന ലത ജയരാജ് പറഞ്ഞു. 

click me!